കൊച്ചി: ഒരു മതത്തിലെ പ്രമുഖ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ടുകാർ തീരുമാനിച്ചിരുന്നതായും ഇതിനായി ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിരുന്നെന്നും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇന്നലെ കോടതിയിൽ അറിയിച്ചു. പിടിച്ചെടുത്ത ഹിറ്റ്‌ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖകളും തെളിവുകളും മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്നും വ്യക്തമാക്കി.
അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ 11പേരുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം വിശദീകരിച്ചത്.
പ്രതികളും കൂട്ടാളികളും ചേർന്ന് ഒരു മതത്തിലുള്ളവരെ കൊലപ്പെടുത്തി സമൂഹത്തിൽ ഭീതി വളർത്താനുള്ള ക്രൂരമായ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. സമൂഹത്തിൽ കലാപങ്ങളുണ്ടാക്കാനുള്ള ശ്രമത്തിൽ ഇവർ ഏറെ ദൂരം മുന്നോട്ടു പോയി. വിശദവിവരങ്ങൾ ലഭിക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം.
കലാപവും അക്രമവും അഴിച്ചു വിട്ട് ചോരപ്പുഴ ഒഴുക്കാനായിരുന്നു നീക്കം. രക്തച്ചൊരിച്ചിൽ തടയാൻ ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കണമെന്നും എൻ.ഐ.എ വ്യക്തമാക്കി. പാലക്കാട്ടും ആലപ്പുഴയിലും നടന്ന കൊലപാതകങ്ങളും അക്രമങ്ങളും പേരെടുത്തു പറയാതെയാണ് എൻ.ഐ.എ വിശദീകരണം.
ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിനും പ്രതികൾക്കും ബന്ധമുണ്ടെന്ന ആരോപണത്തെ പ്രതിഭാഗം എതിർത്തു. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നും അഭിഭാഷകർ പറഞ്ഞു. തെളിവുകളുണ്ടെന്ന് എൻ.ഐ.എ മറുപടി നൽകി.
കസ്റ്റഡി അപേക്ഷയിലെ ആരോപണങ്ങൾ
ഭീകര പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ ഇസ്ളാമിക ഭരണം സ്ഥാപിക്കാൻ ഗൂഢാലോചന നടത്തി
മതസ്‌പർദ്ധ വളർത്തി സമാധാനം തകർക്കാൻ ശ്രമിച്ചു
യുവാക്കളെ ലഷ്‌കറെ തയ്ബ, ഐസിസ്, അൽ ക്വ ഇദ തുടങ്ങിയ ഭീകര സംഘടനകളിൽ ചേരാൻ പ്രേരിപ്പിച്ചു
റെയ്‌ഡിൽ കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം
ഒളിവിലുള്ള അബ്ദുൾ സത്താർ, റൗഫ് എന്നീ പ്രതികൾ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |