വർഗീയതയെ താലോലിക്കുന്ന നാടല്ല, അക്രമികൾ രക്ഷപ്പെടില്ല
തിരുവനന്തപുരം: വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ നടന്നത് ആസൂത്രിത അക്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇതുവരെ ഇല്ലാത്ത ആക്രമങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഹർത്താലിനിടെ മുഖംമൂടി ആക്രമണങ്ങളും ഇവർ നടത്തി. സംസ്ഥാനത്തെ പൊതുഅന്തരീക്ഷം തകർക്കാനാണ് ശ്രമിച്ചത്. വർഗീയ ശക്തികൾ തീവ്രവാദ സ്വഭാവവും കൈവരിക്കുന്നു. അക്രമികളിൽ കുറച്ചുപേരെ പിടികൂടി, ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. താത്കാലിക ലാഭത്തിനായി വർഗീയ ശക്തികളുമായി കൂട്ടുകൂടാമെന്ന് ചിലർ കരുതുന്നു. ഇത്തരക്കാരെ കൂടെ കൂട്ടിയവർ ചിന്തിക്കേണ്ട സമയമാണിത്. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയതയെ ഉപയോഗിക്കുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. ഈ നീക്കം പലയിടത്തും സംഭവിച്ചു. വർഗീയതയെ തടയാൻ സംസ്ഥാന പൊലീസിന് കഴിയുന്നുണ്ടെന്നും കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ മന്ത്രി ആന്റണി രാജുവും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |