തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്‌ഛനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളായ അഞ്ചു ജീവനക്കാരെയും പിടികൂടാതെ പൊലീസ്. സംഭവം നടന്ന് ഒരാഴ്‌ചയായിട്ടും പ്രതികളെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഓഫ് ചെയ്ത പ്രതികളുടെ മൊബൈൽ ഫോണുകൾ ഓൺ ആകുന്നതും നോക്കി ഇരിക്കുകയാണ് പൊലീസ്.
കേരളമാകെ അപലപിക്കുകയും ഹൈക്കോടതി കെ.എസ്.ആർ.ടി.സിയോട് വിശദീകരണം ചോദിക്കുകയും ചെയ്ത സംഭവത്തിലാണ് ഈ മെല്ലെപ്പോക്ക്. കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ നിസാര കേസാക്കി എഫ്.ഐ.ആർ ഇട്ടതിനെ തുടർന്ന് മാദ്ധ്യമങ്ങളുടെ ഇടപെടലോടെയാണ് ഇത് ക്രിമിനൽ കേസായി മാറിയത്. തുടർന്ന് കാട്ടാക്കട ഡിവൈ. എസ് .പിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും ഇപ്പോഴും അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ല.
പൊലീസിന്റെ നിഷ്ക്രിയത്വത്തിന് കാരണം സി.ഐ.ടി.യു നേതൃത്വത്തിന്റെ സംരക്ഷണമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം സി.ഐ ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ കെ.എസ്.ആർ.ടി.സി ജീവനക്കാരെ പിന്തുണച്ചിരുന്നു. പാർട്ടിയിലെ ജില്ലയിലെ ഉന്നത നേതാക്കളുടെ നിർദ്ദേശമനുസരിച്ചാണ് ഇഴയുന്നതെന്നാണ് ആരോപണം. കാട്ടാക്കടയിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനം കഴിഞ്ഞ ശേഷം മാത്രം നടപടികൾ മതിയെന്നാണ് പൊലീസിന് ലഭിച്ച നിർദ്ദേശമെന്നറിയുന്നു. സമ്മേളനത്തിന് മുൻപ് അറസ്റ്റ് ഉണ്ടാകാത്തത് പ്രതിനിധികളെ തൃപ്തിപ്പെടുത്താനാണത്രെ. മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം പ്രതികൾ ആരംഭിച്ചതായും സൂചനയുണ്ട്.സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെങ്കിലും പട്ടികജാതി അതിക്രമ നിരോധന വകുപ്പ് ചേർക്കണമെന്ന പ്രേമനന്റെ ആവശ്യം കാട്ടാക്കട പൊലീസ് ഇപ്പോഴും ചെവിക്കൊണ്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |