കണ്ണൂർ: മട്ടന്നൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും വീണ്ടും റെയ്‌ഡ്. നടുവിനാട്, പാലോട്ടുപള്ളി, ചാവശേരി പ്രദേശങ്ങളിലാണ് കൂത്തുപറമ്പ് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് റെയ്‌ഡ് നടന്നത്. നേതാക്കളുടെ അറസ്റ്റിന് പിന്നാലെ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്.
കഴിഞ്ഞ ദിവസവും കണ്ണൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും ചില സ്ഥാപനങ്ങളിലും ഇന്നലെയും റെയ്‌ഡ് നടന്നിരുന്നു. കണ്ണൂർ ടൗൺ, മട്ടന്നൂർ, പാപ്പിനിശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ് നടന്നത്.
ഇന്നലെ കണ്ണൂരിലെ ബി- മാർട്ട് ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിശോധനയിൽ ലാപ്‌ടോപ്, ഡെസ്‌ക് ടോപ്പ്, മൊബൈൽ ഫോണുകൾ, പാസ്‌ബുക്കുകൾ, ഏതാനും രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു. കണ്ണൂരിലെ 'സ്‌പൈസ്‌മാൻ', 'പാര' തുടങ്ങിയ സ്ഥാപനങ്ങളിലും പാപ്പിനിശേരിയിലെ അക്ഷയ കേന്ദ്രത്തിലും വളപട്ടണം പൊലീസ് സ്റ്റേഷന് പിന്നിലുള്ള ഗോഡൗണിലും മട്ടന്നൂർ, പാലോട്ടുപള്ളി, നടുവനാട്, ഉളിയിൽ എന്നീ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം റെയ്‌ഡ് നടന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തകർ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലായിരുന്നു പൊലീസിന്റെ റെയ്‌ഡ്.
സംസ്ഥാനത്ത് ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 281 കേസുകളിൽ കണ്ണൂർ സിറ്റിയിൽ ഇരുപത്തിയഞ്ച് പേരും കണ്ണൂർ റൂറലിൽ പത്ത് പേരും അറസ്റ്റിലായിരുന്നു. സംസ്ഥാനത്തുടനീളം വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായതായും 819 പേരെ കരുതൽ തടങ്കലിലാക്കിയതായും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |