തിരുവനന്തപുരം/ ന്യൂഡൽഹി: ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ പത്തനംതിട്ട കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. 100 പേർക്ക് ഇവിടെ സർക്കാർ സീറ്റിൽ എം.ബി.ബി.എസ് പഠിക്കാം. ഈ അദ്ധ്യയന വർഷം തന്നെ പ്രവേശനം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സർക്കാർ മേഖലയിൽ എം.ബി.ബി.എസ് സീറ്റുകൾ 1655 ആയി.
കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്ന 112 മെഡിക്കൽ കോളേജ് പദ്ധതിയിൽ വയനാടിനെ പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതായും ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം വീണാ ജോർജ് പറഞ്ഞു.
കേന്ദ്ര ധനകാര്യ കമ്മിഷൻ ആരോഗ്യ ഗ്രാൻഡ് കേരളത്തിന് അനുയോജ്യമായ വിധം വിനിയോഗിക്കാനും അനുമതി ലഭിക്കും. അർബൻ ഹെൽത്ത് സെന്ററുകൾക്ക് കൂടുതൽ തുക അനുവദിക്കും.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം ധനകാര്യമന്ത്രാലയത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വീണാ ജോർജിനെ അറിയിച്ചു.
കേരളത്തിൽ സിക്കിൾ സെൽ അനീമിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതും പരിഗണിക്കും. നാഷണൽ വൈറോളജി ലാബിന് അനുമതി നൽകണമെന്നും വീണ ജോർജ്ആവശ്യപ്പെട്ടു.
പത്തനംതിട്ടയുടെ ദീർഘനാളായുള്ള സ്വപ്നമാണ് സാക്ഷാത്ക്കരിച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കോന്നിയിൽ കൊവിഡ് കാലത്ത് ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരംഭിച്ചു. മൈനർ ഓപ്പറേഷൻ തിയേറ്റർ, ലാബ്, ഫാർമസി, ഇ- ഹെൽത്ത്, കാരുണ്യ മെഡിക്കൽ സ്റ്റോർ, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ്, അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ഫാർമക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി ലാബ്, ഫിസിയോളജി ലാബ് പഠനോപകരണങ്ങൾ തുടങ്ങിയവ കോന്നിയിൽ നിലവിലുണ്ട്.
നിലവിലെ മെഡി.സീറ്റുകൾ
തിരുവനന്തപുരം മെഡി. കോളേജ് -250, കൊല്ലം-110, ആലപ്പുഴ-175, കോട്ടയം - 175, ഇടുക്കി -100, എറണാകുളം-110, തൃശൂർ- 175, മഞ്ചേരി -110, കോഴിക്കോട് -250, കണ്ണൂർ- 100.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |