റവന്യുമന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു
തിരുവനന്തപുരം: ഏറ്റെടുത്ത സുപ്രധാന പദ്ധതികൾ പൂർത്തിയാകുന്നതുവരെ ലാൻഡ് റവന്യു കമ്മിഷണർ ഡോ.കെ. ബിജുവിനെ തുടരാൻ അനുവദിക്കണമെന്ന വകുപ്പുമന്ത്രി കെ. രാജന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതിനെത്തുടർന്ന് അധികച്ചുമതലയായി ആ സ്ഥാനത്ത് അദ്ദേഹത്തെ നിലനിറുത്തി പുതിയ ഉത്തരവിറക്കി. കഴിഞ്ഞയാഴ്ച ലാൻഡ് റവന്യു കമ്മിഷണറായി നിയമിച്ച ഡോ.കെ. വാസുകിയെ പകരം ലേബർ കമ്മിഷണറായി മാറ്റി നിയമിച്ചു.
ലാൻഡ് റവന്യു കമ്മിഷണറുടേത് എക്സ് കേഡർ തസ്തികയാക്കിയാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയ വാസുകിയെ അതിലേക്ക് നിയമിച്ചിരുന്നത്. ഇതിനൊപ്പം ദുരന്തനിവാരണ കമ്മിഷണറുടെയും നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ട് സ്റ്റേറ്റ് മാനേജരുടെയും അധികച്ചുമതലയും നൽകിയിരുന്നു.
റവന്യുവകുപ്പിന് കീഴിലെ സുപ്രധാന തസ്തികയിലുണ്ടായ മാറ്റം ഉത്തരവിറങ്ങിയ ശേഷമാണ് മന്ത്രി രാജൻ അറിഞ്ഞത്. പുതുതായി ഒരാൾ ചുമതലയേൽക്കുമ്പോൾ പദ്ധതികളെപ്പറ്റി പഠിച്ച് വരാൻ സമയമെടുക്കുമെന്നതിനാൽ പദ്ധതി പൂർത്തീകരണത്തിന് വീണ്ടും കാലതാമസമെടുക്കുമെന്ന് റവന്യുമന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. തുടർന്നാണ് മാറ്റം വരുത്തി പുതിയ ഉത്തരവ് ഇറക്കിയത്.
സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് കെ. ബിജുവിനെ കഴിഞ്ഞയാഴ്ച തുറമുഖ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചത്. ഇതിനൊപ്പം അധിക ചുമതലയാണ് ലാൻഡ് റവന്യു കമ്മിഷണറുടേത്. വാസുകിയ്ക്ക് നൽകിയിരുന്ന ദുരന്ത നിവാരണ കമ്മിഷണറുടെയും നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ട് സ്റ്റേറ്റ് മാനേജരുടെയും അധികച്ചുമതലയും ബിജുവിന് നൽകി ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |