കൊച്ചി: ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞ നടൻ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയുമായി നിർമ്മാതാക്കളുടെ സംഘടന. കുറച്ചുകാലത്തേക്ക് ശ്രീനാഥ് ഭാസിയുമായി സിനിമ ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ് സെലിബ്രിറ്റികൾ. തെറ്റുകളെല്ലാം ഭാസി അംഗീകരിച്ചു കഴിഞ്ഞു. എന്നാലും ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാൻ കഴിയില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കാനുള്ള അവസരം ശ്രീനാഥിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
മയക്കുമരുന്നിന് അടിമകളായിട്ടുള്ളവർ സിനിമയിൽ വേണമെന്ന് ഒരു താൽപര്യവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്ല. അത്തരക്കാരെ തുടച്ചു നീക്കുന്നതിന് എന്തു നടപടി എടുക്കാനും തയ്യാറാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് സിനിമാ ലൊക്കേഷനുകളിൽ വന്നുള്ള പരിശോധനയുണ്ടാകണം എന്നുതന്നെയാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. അക്കാര്യത്തിൽ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന് രഞ്ജിത്ത് വ്യക്തമാക്കി.
അതേസമയം, ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി ശ്രീനാഥിന്റെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവ ശേഖരിച്ചു. അഭിമുഖം നടന്ന സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന.
അഭിമുഖം നടന്ന സമയം ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നു എന്ന പരാതി അവതാരകയിൽ നിന്നും ഉണ്ടായിട്ടില്ല. 'ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി ശ്രീനാഥിനെ പൊലീസ് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |