കാസർകോട്: നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിംഗിൽ കേരള കേന്ദ്ര സർവ്വകലാശാലക്ക് ചരിത്ര നേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സർവ്വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയർത്തിയാണ് ഈ നേട്ടം.
രണ്ടാമത്തെ നാക് വിലയിരുത്തലാണ് ഇത്തവണ നടന്നത്. 2016ലായിരുന്നു ആദ്യത്തേത്. കരിക്കുലർ ആസ്‌പെക്ട്സ്, റിസർച്ച്ഇന്നവേഷൻസ് ആന്റ് എക്സ്റ്റൻഷൻ, ഇൻഫ്രാസ്ട്രക്ചർ ആന്റ് ലേണിംഗ് റിസോഴ്സസ്, ഗവേണൻസ്ലീഡർഷിപ്പ് ആന്റ് മാനേജ്‌മെന്റ്, ഇൻസ്റ്റിറ്റിയൂഷണൽ വാല്യൂസ് ആന്റ് ബെസ്റ്റ് പ്രാക്ടീസസ് എന്നീ മേഖലകളിൽ പോയിന്റ് വർദ്ധിച്ചു.
ഈ മാസം 21,22,23 തീയതികളിലാണ് നാക് പരിശോധന നടന്നത്. മിസോറാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.കെ.ആർ.എസ്. സാംബശിവ റാവു ചെയർമാനായ ആറംഗ സംഘമാണ് ഗ്രേഡ് നിർണയത്തിനായെത്തിയത്. വിവിധ മേഖലകളിൽ സർവ്വകലാശാല നടത്തുന്ന മുന്നേറ്റത്തെ സംഘം അഭിനന്ദിച്ചിരുന്നു.
2009ൽ സ്ഥാപിതമായ കേരള കേന്ദ്ര സർവ്വകലാശാലക്ക് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ എ ഗ്രേഡ് നേടാൻ സാധിച്ചുവെന്നത് പ്രധാനപ്പെട്ടതാണ്.
നാക് ഗ്രേഡിംഗിൽ മുന്നേറ്റം ലക്ഷ്യമിട്ട് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലുവിന്റെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കം സർവ്വകലാശാല നടത്തിയിരുന്നു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഗ്രേഡിംഗിലെ മുന്നേറ്റമെന്ന് വൈസ് ചാൻസലർ പറഞ്ഞു. അദ്ധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
അംഗീകാരം ലഭിക്കുന്നതോടെ
വിദൂര വിദ്യാഭ്യാസ, ഓൺലൈൻ കോഴ്സുകൾക്ക് അനുമതി
വിദേശ സർവ്വകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കാം
യു.ജി.സിയുടെ സാമ്പത്തിക സഹായത്തിലും വർദ്ധന
രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക് കേരള കേന്ദ്ര സർവ്വകലാശാല ഉയർന്നുവെന്നതിന്റെ സൂചനയാണിത്. രണ്ടാമത്തെ നാക് വിലയിരുത്തലിൽ തന്നെ എ ഗ്രേഡിലെത്തുക എന്നത് പ്രധാന നേട്ടമാണ്. ഇനിയും മുന്നോട്ടുപോകാനുണ്ട്. ഇതിനുള്ള ശ്രമങ്ങൾ സർവ്വകലാശാല നടത്തിവരികയാണ്-എച്ച്.വെങ്കിടേശ്വർലു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |