കണ്ണൂർ: പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡന്റിനെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് പൊലീസ്. ഇവർ ഹർത്താൽ ദിനത്തിൽ ബോധപൂർവ്വം ആക്രമണത്തിന് ആഹ്വാനം നൽകിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് സൗത്ത് ജില്ലാ പ്രസിഡന്റ് നൗഫൽ സി പി, കക്കാട് ഡിവിഷൻ സെക്രട്ടറി അഫ്സൽ, അഴീക്കോട് ഡിവിഷൻ ഭാരവാഹി സുനീർ എന്നിവരെ അറസ്റ്റ് ചെയ്ത്. അതേ സമയം ഹർത്താൽ അക്രമണത്തിന് ശേഷം പൊലീസ് നടപടി ഭയന്ന് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പി എഫ് ഐ പ്രവർത്തകർ ഒളിവിലാണ്.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ ഏറ്റവും കൂടുതൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത് കണ്ണൂർ ജില്ലയിൽ നിന്നായിരുന്നു. പെട്രോൾ ബോംബേറ് അടക്കമുള്ള അക്രമ സംഭവത്തിന് പിന്നിൽ നേതൃതലത്തിൽ നിന്നുള്ള കൃത്യമായ നിർദേശമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് ജില്ലാ നേതാക്കളുടെ അറസ്റ്റിലേയ്ക്കടക്കമുള്ള കർശന നടപടിയിലേയ്ക്ക് പൊലീസ് കടന്നത്.
അതേ സമയം വയനാട്ടിലെയും പാലക്കാട്ടിലെയും ആലപ്പുഴയിലെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും പാർട്ടി ഓഫീസുകളിലും കേരള പൊലീസ് ഇന്ന് പരിശോധന നടത്തി. വയനാട് നടന്ന പരിശോധനയ്ക്കിടയിൽ മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ കടയിൽ നിന്ന് നാല് വടിവാളുകൾ പൊലീസ് കണ്ടെടുത്തു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |