തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള നിരോധിത സംഘടന റിഹാബ് ഫൗണ്ടേഷനുമായി എൽ.ഡി.എഫിലെ ഘടകകക്ഷിയായ ഐ.എൻ.എല്ലിന് ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനാണ് റിഹാബ് ഫൗണ്ടേഷന്റെയും തലവൻ. ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകുന്ന സ്ഥാപനവുമായി ബന്ധമുള്ള അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും സർക്കാരും ഇടതുമുന്നണിയും മാനിക്കുന്നുണ്ടെങ്കിൽ ഐ.എൻ.എല്ലിനെ പുറത്താക്കണം. ഇല്ലെങ്കിൽ ബി.ജെ.പി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. പോപ്പുലർ ഫ്രണ്ടിനെ സഹായിക്കാനാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ആർ.എസ്.എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയുമായി ചേർന്ന് ഭരിക്കുകയാണ്. രാജ്യതാത്പര്യം ബലികഴിക്കുകയാണവർ. പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ അഭിമന്യുവിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ അധികാരം ഉപേക്ഷിക്കാൻ സി.പി.എം തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |