തിരുവനന്തപുരം : നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്രെ ഓഫീസുകൾ സീൽ ചെയ്യാൻ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് നടപടി ആരംഭിച്ചു. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമായ ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് പെരിയാർ വാലി കാമ്പസ് പൊലീസ് സീൽ ചെയ്തു. തഹസീൽദാർ, എൻ.ഐ.എ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പൊലീസ് നടപടി.
പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് ഡി.ജി.പി നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ല കളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രവർത്തകരെ നിരീക്ഷിക്കാനും ഡി.ജി.പിയുടെ നിർദ്ദേശമുണ്ട്.
നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും വസ്തുവകകളും ഉപയോഗിക്കുന്നത് തടയാൻ നടപടിയെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘടനയ്ക്കും നേതാക്കൾക്കും സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങൾ തടയും. ഇതിനായി ജില്ലാ മജിസ്ട്രേറ്റുമായി ചേർന്ന് തുടർ നടപടിയെടുക്കും. നടപടികൾ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജിമാരും റേഞ്ച് ഡി ഐ ജി മാരും നിരീക്ഷിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |