വേണ്ടിവന്നാൽ റവന്യു റിക്കവറി നടത്തണം
എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി പ്രതി
കൊച്ചി: എൻ.ഐ.എ റെയ്ഡിനെത്തുടർന്ന് നടത്തിയ മിന്നൽ ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്കടക്കം വരുത്തിയ നാശനഷ്ടങ്ങളിൽ 5.20 കോടി രൂപ പോപ്പുലർ ഫ്രണ്ടിനെ നയിച്ചിരുന്ന ഭാരവാഹികൾ രണ്ടാഴ്‌ചയ്‌ക്കകം സർക്കാരിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിനെ പ്രതി ചേർക്കാൻ സർക്കാരിനോടും ഹൈക്കോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാരത്തുക ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്കാണ് കൈമാറേണ്ടത്. രണ്ടാഴ്‌ചയ്ക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്തിൽ നിന്ന് റവന്യു റിക്കവറിയിലൂടെ തുക ഈടാക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉത്തരവിട്ടു. ഡിവിഷൻ ബെഞ്ച് സ്വമേധയാ പരിഗണിച്ച കേസിലാണ് നിർദ്ദേശം. ഉത്തരവിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹർജി ഒക്ടോബർ 17നു വീണ്ടും പരിഗണിക്കും.
അക്രമങ്ങൾക്ക് പോപ്പുലർ ഫ്രണ്ടും ഹർത്താലിന് ആഹ്വാനം ചെയ്ത അബ്ദുൾ സത്താറും നേരിട്ട് ഉത്തരവാദികളാണ്. മിന്നൽ ഹർത്താലുകൾ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാൻ സർക്കാർ ഇടപെട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളുടെയും സംഘടിത ശക്തികളുടെയും അക്രമം ഭയന്ന് ജനങ്ങൾക്ക് ജീവിക്കേണ്ട സാഹചര്യം അനുവദിക്കാനാവില്ല. ആൾക്കൂട്ടത്തിന്റെ അധികാര വാഴ്ചയല്ല, നിയമവാഴ്ചയാണ് നടപ്പാക്കേണ്ടത്. മിന്നൽ ഹർത്താൽ വിലക്കുന്ന 2019 ജനുവരി ഏഴിലെ ഉത്തരവിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ പ്രകടനങ്ങളും ആൾക്കൂട്ടവുമുണ്ടാകുമായിരുന്നില്ല.
വിതരണം ക്ളെയിം
കമ്മിഷണർ വഴി
തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ച് നാശനഷ്ടം സംഭവിച്ചവർക്ക് ക്ളെയിം കമ്മിഷണർ വഴി വിതരണം ചെയ്യണം
ഇതിൽകൂടുതൽ നൽകണമെന്ന് ക്ളെയിം കമ്മിഷണർ ഉത്തരവിട്ടാൽ അതും സംഘടനയിൽ നിന്ന് ഈടാക്കണം.
ജാമ്യഹർജി പരിഗണിക്കുമ്പോൾ അവരുണ്ടാക്കിയ നാശനഷ്ടങ്ങൾക്കു തുല്യമായ തുക കെട്ടിവയ്ക്കാൻ നിർദ്ദേശിക്കണം.
ക്ളെയിം കമ്മിഷണർ അഡ്വ. പി.ഡി. ശാരംഗധരന് ഓഫീസും ജീവനക്കാരെയും മൂന്നാഴ്‌ചയ്ക്കുള്ളിൽ നൽകണം
അക്രമവും അറസ്റ്റും
(സർക്കാർ സമർപ്പിച്ചത്)
അറസ്റ്റിലായവർ
1922
മുൻകരുതൽ അറസ്റ്റ്
687
അക്രമക്കേസുകൾ
417
പൊതുമുതൽ നശിപ്പിച്ചകേസ്
63
ഇതിൽ അറസ്റ്റിലായവർ
48
പൊതുവഴി തടസപ്പെടുത്തിയകേസ്
118
സ്വകാര്യ വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും
നേരെയുള്ള അക്രമത്തിൽ നഷ്ടം
12 ലക്ഷം
കെ.എസ്.ആർ.ടി.സി
നഷ്ടം 5.06 കോടി
സർവീസ് മുടങ്ങിയതുമൂലം: 3,95,82,969രൂപ
വാഹനങ്ങളുടെ അറ്റകുറ്റപ്പണി : 9,71,115
അറ്റകുറ്റപ്പണിക്കായി സർവീസ്
മുടങ്ങിയതുമൂലം:86,53,830
തൊഴിൽ നഷ്ടം: 14,13,468
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |