വീടുകൾ മോടിപിടിപ്പിക്കുമ്പോൾ ധാരാളം ചിത്രങ്ങൾ ചുമരുകളിൽ സ്ഥിരപ്രതിഷ്ഠ നേടാറുണ്ട്. വീടായാലും ഓഫീസായാലും അത് അകത്തളങ്ങൾക്ക് വല്ലാതെ ഭംഗിക്കൂട്ടും. മനസിലുളള ചിത്രം വീടുകളിൽ വയ്ക്കാൻ പലർക്കും ആഗ്രഹവുമുണ്ടാകും. റെഡിമെയ്ഡ് ഫോട്ടോകളിൽ ആഗ്രഹങ്ങൾ ഒതുങ്ങിപോകാറാണ് പതിവ്. എന്നാൽ മനസിലുളള ആശയം പറഞ്ഞാൽ ഉദ്ദേശിക്കുന്ന ചിത്രം ഭദ്രമായി കൈയിൽ ഏൽപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് തിരുവനന്തപുരത്തെ പാരമൗണ്ട് സ്റ്റുഡിയോ. ആവശ്യക്കാർക്ക് ചോദിക്കുന്ന വലുപ്പത്തിൽ സ്റ്റുഡിയോയിലെ ആർട്ട് ഗ്യാലറിയിൽ നിന്ന് ചിത്രങ്ങൾ നൽകുമെന്ന് ഉടമ വി.സുരേഷ് പറയുന്നു.
സുരേഷിന്റെ ആറ് വയസുളള ചെറുമകൾ ജാൻകി വരച്ച ചിത്രം ഒരു ദിവസം അദ്ദേഹത്തെ കാണിച്ചു. ഇതൊന്ന് ഫ്രെയിം ചെയ്ത് തരുമോയെന്നായിരുന്നു ആവശ്യം. സ്റ്റുഡിയോയിൽ നിന്ന് ചിത്രം ചെറുമകൾക്ക് ഫ്രെയിം ചെയ്ത് നൽകുമ്പോൾ സുരേഷിന്റെ മനസിൽ വിപ്ലവകരമായൊരു ആശയം ഉദിക്കുകയായിരുന്നു. ജാൻകിക്ക് അവൾ ആഗ്രഹിച്ച ചിത്രം ഫ്രെയിം ചെയ്ത് കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എല്ലാവരുടേയും മനസിൽ ഇങ്ങനെയൊരു ആഗ്രഹം കാണില്ലേയെന്നായിരുന്നു ചിന്ത. അത് സാധിച്ച് കൊടുക്കുന്നതിനുളള എല്ലാ മെഷീനുകളും തൊഴിലാളികളും സ്റ്റുഡിയോയിൽ സജ്ജമായിരുന്നു. എഴുപത് വർഷത്തോളം പഴക്കമുളള പല ചിത്രങ്ങളും സ്റ്റുഡിയോയിലുണ്ട്. അതുകൂടാതെ മാസവാടകയ്ക്ക് വൻകിട സൈറ്റുകളിൽ നിന്നും ചിത്രങ്ങൾ വാങ്ങാനും പദ്ധതിയിട്ടു. സ്റ്റുഡിയോയിൽ ഒഴിഞ്ഞുകിടന്ന രണ്ട് നിലകൾ ആർട്ട് ഗ്യാലറിക്ക് വേണ്ടി മാത്രം മാറ്രിവച്ചു. കൊവിഡ് കാലത്ത് ബാങ്കിൽ നിന്ന് കിട്ടിയ ലോണായിരുന്നു പിടിവളളി. അറിഞ്ഞ് അറിഞ്ഞ് പലരും എത്താൻ തുടങ്ങിയതോടെ പാരമൗണ്ടിന്റെ ആർട്ട് ഗ്യാലറി ഹിറ്റായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുളള വീടുകൾ, നിയമസഭ മ്യൂസിയം, ഐ.എസ്.ആർ.ഒ ഉൾപ്പെടെയുളള സ്ഥാപനങ്ങളിൽ എല്ലായിടത്തും പാരമൗണ്ട് ചിത്രങ്ങൾ ഇടംപിടിച്ച് കഴിഞ്ഞു. ഡിജിറ്റൽ പെയിന്റിംഗിന് സ്വീകാര്യത നേടിക്കൊടുത്ത സ്ഥാപനം ആർട്ട് ഗ്യാലറിയൊരുക്കി മാറുന്ന സ്റ്റുഡിയോ സങ്കൽപ്പങ്ങൾക്ക് പുത്തൻവഴിയൊരുക്കയാണ് ഇവിടെ.
1950ൽ പത്തുസ്വാമി എന്ന തമിഴ്നാട്ടുകാരനാണ് പാരമൗണ്ട് സ്റ്റുഡിയോ ആരംഭിച്ചത്. അഞ്ച് വർഷത്തിന് ശേഷം സുരേഷിന്റെ പിതാവ് എൻ.വേലായുധൻ ഇവിടെ ജോലിക്കാരനായെത്തി. കുറച്ചുവർഷത്തിന് ശേഷം വേലായുധൻ പാളയത്ത് വേൽ എന്ന സ്റ്റുഡിയോ തുടങ്ങി. ആ സമയത്താണ് പത്തുസ്വാമി മദ്രാസിലേക്ക് തിരിച്ചുപോകാൻ പദ്ധതിയിടുന്നത്. വേലായുധന്റെ കഴിവ് മനസിലാക്കിയിട്ടുളള സ്വാമി വേലായുധനെ സമീപിച്ച ശേഷം നിങ്ങൾ ഈ സ്റ്റുഡിയോ ഏറ്റെടുത്ത് നടത്തണമെന്ന് നിർബന്ധിച്ചു. അങ്ങനെ 1960 മുതൽ വേലായുധൻ പാരമൗണ്ടിന്റെ മുതലാളിയായി. അക്കാലത്ത് തന്നെ കേരളമാകെ അറിയപ്പെടുന്ന സ്റ്റുഡിയോ ആയിരുന്നു പാരമൗണ്ട്. 1983 മുതലാണ് വി.സുരേഷ് സ്റ്റുഡിയോയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും മുതൽ ധീരുബായി അംബാനിയുടെ ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ വരെ സുരേഷ് തന്റെ കാമറയിൽ പകർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആദ്യമായി ഡിജിറ്റൽ കാമറ ഓപ്പറേറ്റ് ചെയ്തത് ഉൾപ്പെടെ ആധുനിക സ്റ്റുഡിയോ മേഖലയിലെ എല്ലാ പുത്തൻ പരീക്ഷണങ്ങളും സംസ്ഥാനത്ത് നടന്നത് പാരമൗണ്ടിലാണ്.
ഗിന്നസിൽ കയറാൻ ഇമേജ് ബാങ്ക്
2006ന് ശേഷം വിവിധ വ്യക്തികളെടുത്ത 9 ലക്ഷം പാസ്പോർട്ട് ഫോട്ടോകളാണ് സ്റ്റുഡിയോയിലെ ഇമേജ് ബാങ്കിലുളളത്. വ്യക്തിയുടെ ജനന തീയതിയോ ഇമെയിൽ ഐ.ഡിയോ ഫോൺ നമ്പരോ നൽകിയാൽ ഫോട്ടോ ഞൊടിയിടയിൽ സ്ക്രീനിൽ തെളിയും. പാസ്പോർട്ട് ഫോട്ടോ പത്ത് ലക്ഷത്തിലേക്ക് കടക്കുന്നതോടെ ഗിന്നിസ് ബുക്കിൽ കയറാനുളള ഒരുക്കത്തിലാണ് പാരമൗണ്ട് സ്റ്റുഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |