മൈസൂരു: ഗുരുവിന്റെ മഹാസന്ദേശമായ 'സംഘടിച്ച് ശക്തരാവുക ' കേരളത്തിലെ ഓരോ ഈഴവന്റെയും ഹൃദയത്തിൽ മുഴങ്ങണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൈസൂരുവിൽ നടന്ന ത്രിദിന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഡോ.പൽപ്പു നഗറിൽ (റിയോ മെറിഡിയൻ ഹോട്ടൽ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക ശക്തി സമാഹരണത്തിലൂടെ രാഷ്ട്രീയ അധികാരം കൈപ്പിടിയിലെത്തിക്കാനുള്ള പോരാട്ടത്തിന് സജ്ജരാകണം. കേരളത്തിലെ ഇടതു, വലത് മുന്നണികൾ പിന്നാക്ക ജനവിഭാഗങ്ങൾക്ക്
അധികാരാവകാശങ്ങളിൽ പങ്കാളിത്തം വേണ്ടത്ര ലഭ്യമാക്കിയില്ല. പാർശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹങ്ങൾക്കെന്നും സാമൂഹ്യ,. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക നീതി അകലങ്ങളിലാണ്. സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ കഴിഞ്ഞപ്പോഴും യഥാർത്ഥ സ്വാതന്ത്ര്യം ലഭ്യമായില്ല. ഈഴവ സമുദായം ഒത്തുപിടിച്ചാൽ കേരള ഭരണം കൈയിലിരിക്കുന്ന കാലമാണ് മുന്നിലുള്ളത്.ജാതിയിൽ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയാണ് കേരളത്തിലുള്ളത്. സംഘടിത മതശക്തികൾ ഒരുമയോടെ നിന്ന് അധികാരാവകാശങ്ങൾ നേടിയെടുക്കുന്നു. അവർക്ക് വേണ്ടി നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതുന്നു. ഒന്നിച്ചു നിന്ന് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ് വിഴിഞ്ഞത്ത് കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രസംഗിച്ചു.
ക്യാപ്ഷൻ: മൈസൂരുവിൽ നടന്ന എസ്.എൻ.ഡി.പി യോഗം ത്രിദിന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഡോ.പൽപ്പു നഗറിൽ (റിയോ മെറിഡിയൻ ഹോട്ടൽ) ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |