റിയോ ഡി ജനീറോ : ബ്രസീലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഇന്ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തിന് പുറമേ 81 അംഗ ഫെഡറൽ സെനറ്റിന്റെ 27 സീറ്റുകളിലേക്കും 513 അംഗ ചേംബർ ഒഫ് ഡെപ്യൂട്ടീസിലേക്കും 27 ഗവർണർ പദവികളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും.
നിലവിലെ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോയും മുൻ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന പോരാട്ടം. സർവേകൾ പ്രകാരം ലൂല ബൊൽസൊനാരോയേക്കാൾ മുന്നിലാണ്.
എന്നാൽ തിരഞ്ഞെടുപ്പ് ദിവസം താൻ തന്നെ വിജയിക്കുമെന്നാണ് മുൻ ആർമി ക്യാപ്ടൻ കൂടിയായ ബൊൽസൊനാരോയുടെ അവകാശവാദം. ബൊൽസൊനാരോ പരാജയപ്പെട്ടാൽ യു.എസിൽ ഡൊണാൾഡ് ട്രംപിന്റെ പരാജയത്തിന് പിന്നാലെ കാപിറ്റൽ ആക്രമണമുണ്ടായത് പോലെ അക്രമ സംഭവങ്ങൾ ബ്രസീലിലും ആവർത്തിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
തീവ്ര വലതുപക്ഷ നേതാവായ ബൊൽസൊനാരോയുടെ നിലപാടുകൾക്കെതിരെ രാജ്യത്ത് കടുത്ത അതൃപ്തി പുകയുന്നുണ്ട്. കൊവിഡ്, ആമസോൺ വനനശീകരണം തുടങ്ങിയ വിഷയങ്ങളിൽ ബൊൽസൊനാരോ നടത്തിയ വിചിത്ര പ്രസ്താവനകളും നടപടികളും രാജ്യത്ത് മന്ത്രിമാർക്കിടെയിൽ പോലും അതൃപ്തിയ്ക്ക് കാരണമായിരുന്നു.
പ്രസിഡന്റ്, ഗവർണർ തിരഞ്ഞെടുപ്പുകളിൽ പരസ്പരം ഏറ്റുമുട്ടുന്നവരിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കിൽ ആദ്യമെത്തുന്ന രണ്ട് സ്ഥാനാർത്ഥികളെ വച്ച് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തും. ഇത്തവണ ഒക്ടോബർ 30നാണ് ഇത്.
18 മുതൽ 70 വരെ പ്രായമുള്ള വിദ്യാഭ്യാസം നേടിയ എല്ലാവർക്കും വോട്ട് രേഖപ്പെടുത്തണമെന്നത് നിർബന്ധമാണ്
വോട്ടർമാർ - 15.6 കോടി
വോട്ടിംഗ് സമയം - ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതൽ നാളെ പുലർച്ചെ 1.30 വരെ
ഫലം - ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30 മുതൽ ഫലങ്ങൾ വന്നുതുടങ്ങും
പ്രസിഡന്റിന്റെ കാലാവധി - 4 വർഷം
പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നത് - ജനുവരി 01, 2023
സ്ഥാനാർത്ഥികൾ
ആകെ - 11
ജെയ്ർ ബൊൽസൊനാരോ
വയസ് - 67
പാർട്ടി - ലിബറൽ പാർട്ടി
നിലവിലെ പ്രസിഡന്റ്
ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ
വയസ് - 76
പാർട്ടി - വർക്കേഴ്സ് പാർട്ടി
മുൻ പ്രസിഡന്റ് ( 2003 - 2010 )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |