കണ്ണൂർ: സിപിഎമ്മിന്റെ കരുത്തുറ്റ നേതാവും മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദം അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ കേരളം. മൃതദേഹം പന്ത്രണ്ട് മണിയോടെ കണ്ണൂർ തലശേരിയിൽ എത്തിക്കും.ഇന്ന് മുഴുവൻ തലശേരി ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും.ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയിൽ നിന്ന് ഒൻപത് മണിയോടെയാണ് മൃതദേഹം വിമാനത്താവളത്തിൽ എത്തിക്കുക. ഇവിടെ നിന്നാണ് ഭൗതികശരീരം തലശേരി ടൗൺഹാളിൽ എത്തിക്കുന്നത്. രാമചന്ദ്ര ആശുപത്രിയിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ശേഷം ഭൗതികശരീരം എയർ ആംബുലൻസിലേയ്ക്ക് മാറ്റും. ഇതിനായുള്ള ഫ്ളൈറ്റ് ചാർട്ടർ ചെയ്യുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാവുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മകൻ ബിനീഷ് കോടിയേരി തുടങ്ങിയവർ മൃതദേഹത്തെ അനുഗമിക്കും.
തലശേരി ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം രാത്രിയോടെ കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിലെത്തിക്കും. തിങ്കളാഴ്ച രാവിലെ പത്തുവരെ അവിടെ പൊതുദർശനം. 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. സംസ്‌കാരം വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് നടത്തും. മാഹി, തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. തലശേരി ടൗൺഹാളിൽ പൊതുദർശനത്തിനായുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.
കോടിയേരി അർബുദത്തിന് ചികിത്സയിലായിരുന്നു.68 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം. ഒരു മാസം മുമ്പാണ് കോടിയേരിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ അതീവഗുരുതരമായി വെന്റിലേറ്ററിലായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രാത്രിയോടെ ആശുപത്രിയിലെത്തിയിരുന്നു.
മരണസമയത്ത് ഭാര്യ എസ്.ആർ. വിനോദിനിയും മക്കളായ ബിനോയിയും ബിനീഷും അടുത്തുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |