ന്യൂഡൽഹി: മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ഡൽഹി എ കെ ജി ഭവനിൽ അവൈലബിൾ പി ബി യോഗം ചേർന്നാണ് അനുശോചനം രേഖപ്പെടുത്തുന്നത്. ശേഷം സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും മാദ്ധ്യമങ്ങളോട് സംസാരിക്കും. പിന്നാലെ സംസ്‌കാര ചടങ്ങുകൾക്കായി നേതാക്കൾ കേരളത്തിൽ എത്തും.
കേരളത്തിലെ പ്രധാന നേതാക്കളെല്ലാം കണ്ണൂരിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സി പി എം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവർ കണ്ണൂരിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പതിനൊന്ന് മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം.
ഭൗതികശരീരം പതിനൊന്ന് മണിയോടെ കണ്ണൂർ തലശേരിയിൽ എത്തിക്കും.ഇന്ന് മുഴുവൻ തലശേരി ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും.ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയിൽ നിന്ന് ഒൻപത് മണിയോടെയാണ് മൃതദേഹം വിമാനത്താവളത്തിൽ എത്തിക്കുക. ഇവിടെ നിന്നാണ് ഭൗതികശരീരം തലശേരി ടൗൺഹാളിൽ എത്തിക്കുന്നത്. രാമചന്ദ്ര ആശുപത്രിയിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ശേഷം ഭൗതികശരീരം എയർ ആംബുലൻസിലേയ്ക്ക് മാറ്റും. ഇതിനായുള്ള ഫ്ളൈറ്റ് ചാർട്ടർ ചെയ്യുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാവുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മകൻ ബിനീഷ് കോടിയേരി തുടങ്ങിയവർ മൃതദേഹത്തെ അനുഗമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |