ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഇന്നലെ രാത്രിയുണ്ടായ രണ്ട് അപകടങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്ക്. അൻപതോളം തീർത്ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടർ ഗതംപൂരിന് സമീപത്തെ കുളത്തിലേയ്ക്ക് മറിഞ്ഞാണ് ആദ്യത്തെ ദുരന്തമുണ്ടായത്. അപകടത്തിൽ 26 തീർത്ഥാടകർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കൂടുതൽപേരും സ്ത്രീകളും കുട്ടികളുമാണ്. ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങുകയായിരുന്ന ട്രാക്‌ടർ ആണ് മറിഞ്ഞത്.
മുടി മുറിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ട ട്രാക്‌ടറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.
ആദ്യത്തെ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഉത്തർപ്രദേശിൽ തന്നെ രണ്ടാമത്തെ അപകടം ഉണ്ടാവുന്നത്. അമിതവേഗത്തിൽ എത്തിയ ട്രക്കും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടം. അഹിർവാൻ ഫ്ളൈഓവറിന് സമീപമായാണ് സംഭവമുണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അപകടങ്ങളിൽ അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ച 26 പേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. അപകടത്തിന് പിന്നാലെ ട്രാക്‌ടറിൽ സഞ്ചരിക്കരുതെന്ന് യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചു. കാർഷിക ആവശ്യങ്ങൾക്കും ചരക്കുകൾ കൊണ്ടുപോകുന്നതിനും മറ്റും മാത്രമേ ട്രാക്‌ടർ ഉപയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |