SignIn
Kerala Kaumudi Online
Friday, 26 April 2024 11.33 PM IST

"ധൈര്യമായിട്ടു പോരെ...നമുക്ക് നോക്കിക്കളയാം"

kodiyeri

എന്തും ചോദിക്കാമായിരുന്നു കോടിയേരിയോട്... ചോദ്യകർത്താവ് ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കില്ലെങ്കിലും ചോദ്യങ്ങളോടെല്ലാം അദ്ദേഹം ഉറപ്പായും പ്രതികരിക്കുമായിരുന്നു.കൗമുദി ടി.വിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈൻ ചെയ്യാൻ ആറുവർഷം മുമ്പ് നിയോഗിക്കപ്പെടുമ്പോൾ അച്ചടിമാദ്ധ്യമത്തിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ ആരെ ആദ്യം ഇന്റർവ്യു ചെയ്യുമെന്നൊരു ടെൻഷൻ ഇല്ലാതിരുന്നില്ല. അടുപ്പംവച്ച് കോടിയേരിയോടാണ് ഈ വിവരം പങ്കുവച്ചത്. " ധൈര്യമായിട്ടു പോരെ...നമുക്ക് നോക്കിക്കളയാം "എന്നായിരുന്നു മറുപടി.

ആ ആദ്യ അഭിമുഖം ശ്രദ്ധിക്കപ്പെട്ടതിലൂടെ ലഭിച്ച ഊർജ്ജവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് പലവട്ടം ചാനലിനുവേണ്ടി അദ്ദേഹവുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ആദ്യ അഭിമുഖത്തിന്റെ കാര്യം അദ്ദേഹം ഓർത്തുപറയുമായിരുന്നു. എന്തു കാര്യത്തിനും കോടിയേരിയെ സമീപിക്കാം.പരിഹാരമെന്നോണം ഒരു പോംവഴി അദ്ദേഹം നിർദ്ദേശിച്ചിരിക്കും..

അടുപ്പമുള്ളവർക്കെല്ലാം ആ സ്നേഹത്തണലിനെക്കുറിച്ചുള്ള അനവധി അനുഭവങ്ങൾ പറയാനുമുണ്ടാകും.ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രമുഖ കഥാകൃത്ത് ടി.പദ്മനാഭനുമായി സംസാരിച്ചിരുന്നപ്പോൾ സംഭാഷണം കോടിയേരിയിലേക്കെത്തി." കോടിയേരിയെക്കുറിച്ച് സംസാരിച്ചാൽ താൻ കരഞ്ഞുപോകുമെന്നായിരുന്നു പദ്മനാഭൻ പറഞ്ഞത്.സ്നേഹം പ്രകടിപ്പിക്കുന്നയാളായിരുന്നു കോടിയേരിയെന്നും എത്ര അനുഭവങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടാനുണ്ടെന്നും പറഞ്ഞ പപ്പേട്ടൻ കഴിഞ്ഞ സമ്മേളന കാലയളവിലുണ്ടായ ഒരുകാര്യം കൂടി പറഞ്ഞു. പാർട്ടിയിലെ സത്യസന്ധനും പ്രാപ്തനുമായ ഒരു നേതാവിന്റെ പേരിൽ നടപടിയുണ്ടാകുമെന്ന വാർത്ത വന്നപ്പോൾ താൻ കോടിയേരിയെ വിളിച്ചു.ആ നേതാവിനെ ഉപദ്രവിക്കരുതെന്നും നല്ലവനാണെന്നും ഞാൻ പറഞ്ഞപ്പോൾ കോടിയേരി ഇങ്ങനെ പ്രതികരിച്ചു.

" അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്തുപോകാനിടയാക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഞാൻ പപ്പേട്ടന് ഉറപ്പുതരാം." -അങ്ങനെതന്നെ സംഭവിച്ചു. പാർട്ടിയിൽ പലരുമായും എനിക്ക് അടുപ്പമുണ്ട്.പക്ഷേ കോടിയേരി അതീവ ഹൃദയവിശുദ്ധിയോടെ എന്നും പെരുമാറിയിരുന്നു.ഒരിക്കലും മറക്കാനാവാത്ത നേതാവാണ് കോടിയേരി. "--ടി.പദ്മനാഭൻ വികാരാധീനനായി പറഞ്ഞു. കാൻസർ ബാധിതനായി അമേരിക്കയിലെ ഹൂസ്റ്റണിൽ പോയി ചികിത്സ കഴിഞ്ഞു മടങ്ങിയെത്തി വിശ്രമിക്കുമ്പോൾ കോടിയേരിയെ ഫോണിൽ വിളിച്ചു.താൻ വാ ..നമുക്കു സംസാരിക്കാമെന്നായിരുന്നു മറുപടി.ആ അഭിമുഖത്തിൽ കോടിയേരി പങ്കുവച്ചത്യ ധീരമായി രോഗത്തെ നേരിട്ട അനുഭവങ്ങളായിരുന്നു.

തിരുവനന്തപുരത്ത് ഡോ.ജ്യോതിദേവിനെ പതിവുപരിശോധനയ്ക്കായി കണ്ടപ്പോഴായിരുന്നു സംശയം തോന്നി ഡോക്ടർ രക്തപരിശോധനയ്ക്കായി കോടിയേരിയുടെ സാമ്പിൾ എടുത്തത്. തുടർ ചികിത്സ വേണമെന്നും സി.ടി.സ്കാൻ എടുക്കണമെന്നും ജ്യോതിദേവ് നിർദേശിച്ചു. കണ്ണൂരിലെ ആശുപത്രിയിൽ വച്ചാണ് സി.ടിയെടുത്തതും രോഗം സ്ഥിരീകരിച്ചതും.ഒരു ഒക്ടോബർ 19നായിരുന്നു ഇത്. ഇരുപതിന് കണ്ണൂരിൽ സി.എച്ച് .കണാരൻ ദിനത്തിൽ ഒന്നരമണിക്കൂർ കോടിയേരി പ്രസംഗിച്ചു.."

അസുഖത്തെക്കുറിച്ചോർത്ത് നമ്മൾ പതറിപ്പോയാൽ രോഗം കടുക്കും.രോഗം വന്നാൽ നേരിടുകയല്ലാതെ എന്ത് മാർഗം.അതിനുള്ള ആധുനിക ചികിത്സ തേടുകയെന്നതാണ് ഏക പോംവഴി. അതാണ് ഞാൻ സ്വീകരിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയും കുടുംബവും എന്നോടൊപ്പം നിന്നു.കണ്ണൂരിലെ ആശുപത്രിയിൽ നിന്ന് ഡോക്ടർ പറഞ്ഞറിഞ്ഞ് പിണറായിയാണ് ആദ്യം വിളിച്ചത്.ചികിത്സയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തതും അദ്ദേഹമായിരുന്നു. കുടുംബത്തിന്റെ പിന്തുണയില്ലെങ്കിൽ നമ്മൾ തളർന്നുപോകും.ഉത്കണ്ഠയും സങ്കടവുമെല്ലാം ഉണ്ടായിരുന്നെങ്കിലും ഭാര്യ വിനോദിനി ഒരു നിഴലുപോലെ കൂടെ നിന്നു.അങ്ങനെയൊരു സഹായമില്ലായിരുന്നില്ലെങ്കിൽ ഇപ്പോൾ ഞാൻ നിങ്ങളുടെ മുന്നിൽ ഇരിക്കുമായിരുന്നില്ല."-അന്ന് കോടിയേരി പറഞ്ഞു.

വ്യക്തിപരമായ വിശേഷങ്ങൾ എപ്പോഴും തിരക്കുമായിരുന്നു.വീട്ടുകാരുടെ വിവരങ്ങൾ ചോദിക്കും.മകന്റെ പഠിത്തത്തെക്കുറിച്ച് അന്വേഷിക്കും..വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ സി.പി.എമ്മിലെ പലനേതാക്കളെയും പോലെ കോടിയേരി ഒരിക്കലും പിശുക്ക് കാട്ടിയിട്ടില്ല.അച്ഛൻ മരിച്ചപ്പോഴും അമ്മ മരിച്ചപ്പോഴും വീട്ടിൽ വന്നു.അമ്മ മരിച്ചപ്പോൾ തന്റെ അമ്മയുടെ സ്നേഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് ആശ്വസിപ്പിച്ചു. കോടിയേരി വിടപറയുമ്പോൾ ഏറ്റവും വേണ്ടപ്പെട്ട ഒരാൾ കൈയ്യകലത്തുനിന്ന് ദൂരേക്ക് മായുന്നതുപോലെ അടുപ്പമുണ്ടായിരുന്നവർക്കെല്ലാം അനുഭവപ്പെടുന്നത് വെറുതെയല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIP KODIYERI BALAKRISHNAN, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.