കണ്ണൂർ: അന്തരിച്ച ജനനായകനെ അവസാനമായി കാണാൻ മട്ടന്നൂർ വിമാനത്താവള പരിസരം തൊട്ട് തലശ്ശേരി ടൗൺഹാൾ വരെ ഇന്നലെ രാവിലെ മുതൽ മനുഷ്യമതിൽ രൂപപ്പെടുകയായിരുന്നു. പതിനാല് പൊതുദർശന കേന്ദ്രങ്ങളിലും വിലാപയാത്ര കടന്നു പോയ റോഡരികിലും സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ആയിരങ്ങളാണ് തടിച്ചുകൂടിയത്.
ഇ.കെ നായനാരുടെ അന്ത്യയാത്രയെ അനുസ്മരിക്കുന്നതായിരുന്നു കോടിയേരിയുടെ വിലാപയാത്രയും. ആരും ആഹ്വാനം ചെയ്യാതെ നൂറുകണക്കിന് വാഹനങ്ങളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. കരിങ്കൊടി കെട്ടിയ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. മിക്ക വാഹനങ്ങളുടെ മുന്നിലും പിന്നിലും കോടിയേരിയുടെ ചിത്രം പതിച്ചിരുന്നു. പ്രിയ സഖാവിന്റെ നിശ്‌ചേതനമായ മുഖം കണ്ടപ്പോൾ പലരും വിങ്ങിപ്പൊട്ടി. കണ്ണൂരിലെ സാധാരണക്കാരായ പാർട്ടി അംഗങ്ങൾക്ക് എത്രമാത്രം പ്രീയങ്കരനായിരുന്നു പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ നയിച്ച കോടിയേരിയെന്നതിന്റെ തെളിവായിരുന്നു ഈ കാഴ്ചകൾ. മട്ടന്നൂരിലായിരുന്നു ആദ്യം പൊതുദർശനം. അവിടെ നിന്നാണ് വിലാപ യാത്ര ആരംഭിച്ചത്. മട്ടന്നൂരിൽ നിന്ന് തലശേരിയിലെത്തുന്നതിനിടെ നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് പൊതുദർശനം നടന്നത്.എല്ലായിടത്തും വൻ ജനാവലിയാണ് കാത്തുനിന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |