രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് വിജയം
പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിൽ
ഇന്ത്യ 237/3, ദക്ഷിണാഫ്രിക്ക 221/3
ഡേവിഡ് മില്ലറുടെ (106*) സെഞ്ച്വറി പാഴായി
ഗോഹട്ടി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ 16റൺസിന് വിജയിച്ച ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്ത്യൻ മണ്ണിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി-20 പരമ്പര നഷ്ടമാകുന്നത്.
ഇന്നലെ ഗോഹട്ടിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/3 എന്ന കൂറ്റൻ സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ സന്ദർശകർ 221/3 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. സൂര്യകുമാർ യാദവ് (61),കെ.എൽ രാഹുൽ(57),വിരാട് കൊഹ്‌ലി (49*)രോഹിത് ശർമ്മ(43),ദിനേഷ് കാർത്തിക്(17*) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ നൽകിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേവിഡ് മില്ലർ സെഞ്ച്വറിയുമായി (106*) ) ക്വിന്റൺ ഡികോക്കിനെക്കൂട്ടി (69*)പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.
നേരത്തേ 28 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സുമടക്കം 57 റൺസടിച്ച കെ.എൽ രാഹുലും 37 പന്തുകളിൽ ഏഴു ഫോറും ഒരു സിക്സുമടക്കം 43 റൺസ് നേടിയ രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി.ആദ്യ വിക്കറ്റിൽ 9.5 ഓവറിൽ 96 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹിതിനെ സ്റ്റബ്സിന്റെ കയ്യിലെത്തിച്ച് കേശവ് മഹാരാജാണ് സഖ്യം തകർത്തത്. തന്റെ അടുത്തഓവറിൽ രാഹുലിനെയും കേശവ് മടക്കി അയച്ചു.
തുടർന്ന് 22 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്സുമടക്കം 61റൺസടിച്ച സൂര്യകുമാർ യാദവും 28 പന്തുകളിൽ ഏഴു ഫോറും ഒരു സിക്സുമടക്കം49 റൺസുമായി പുറത്താകാതെ നിന്ന വിരാട് കൊഹ്‌ലിയും ചേർന്ന് കൂറ്റൻ സ്കോറിലേക്ക് നയിച്ചു.മൂന്നാം വിക്കറ്റിൽ വെറും 40 പന്തുകളിൽ 102 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.19-ാംഓവറിൽ സൂര്യകുമാർ റൺഒൗട്ടാവുകയായിരുന്നു. തുടർന്ന് ഏഴുപന്തുകളിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 17 റൺസടിച്ച ദിനേഷ് കാർത്തിക് വിരാടുമായി ച്ചേർന്ന് ഇന്നിംഗ്സ് ഫിനിഷ് ചെയ്തു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ കാര്യവട്ടത്തെ പ്രകടനത്തിന്റെ തുടർച്ചയെന്നോണം അർഷ്ദീപ്‌സിംഗ് തന്റെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി അർഷ്ദീപ് വിരട്ടി. നായകൻ ടെംപ ബൗമയെയും (0),റിലി റൂസോയെയും (0) മടക്കി അയയ്ക്കുകയായിരുന്നുഅർഷ്ദീപ്. ഏഴാം ഓവറിൽ എയ്ഡൻ മാർക്രമും (33) മടങ്ങിയതോടെ ക്രീസിൽ ഒരുമിച്ച മില്ലറും ഡികോക്കും അവസാനം വരെ പൊരുതി. 47 പന്തുകളിൽ എട്ടുഫോറും ഏഴു സിക്സുമടക്കമാണ് മില്ലർ തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറി നേടിയത്.ഡികോക്ക് 48 പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സുമായി ഒപ്പം നിന്നു.
അവസാന മത്സരം നാളെ ഇൻഡോറിൽ നടക്കും.
11000
വിരാട് കൊഹ്‌ലി ട്വന്റി-20 ഫോർമാറ്റിൽ 11000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി.
237/3
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറാണ് ഗോഹട്ടിയിൽ പിറന്നത്. ഈ ഫോർമാറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെ ടോട്ടൽ.
കളി കാണാൻ പാമ്പും
ഗോഹട്ടിയിലെ ബരസ്പാറ സ്റ്റേഡിയത്തിൽ ഇന്നലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണാൻ അപ്രതീക്ഷിതമായി ഒരതിഥിയെത്തി. ഒരു ചേര. ഇന്ത്യൻ ബാറ്റിംഗ് ഏഴാം ഓവറിലെത്തിയപ്പോഴാണ് പാമ്പ് ഫീൽഡിലേക്ക് ഇറങ്ങിയത്. ഗ്രൗണ്ട്സ്മാന്മാർ ഓടിയെത്തി 'അതിഥി'യെ മാറ്റുകയായിരുന്നു. അൽപ്പനേരം കളി നിറുത്തിവയ്ക്കേണ്ടിവരികയും ചെയ്തു. പിന്നീട് ഫ്ളഡ്ലിറ്റ് കേടായതിന്റെ പേരിലും കളി നിറുത്തിവയ്ക്കേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |