മോസ്കോ : 1957 ഒക്ടോബർ 4.... ശീതയുദ്ധക്കാലത്ത് അമേരിക്കയോട് സോവിയറ്റ് യൂണിയൻ കാട്ടിയ വാശിയുടെ ഫലമായി പിറന്ന ലോകത്തെ ആദ്യത്തെ ബഹിരാകാശ പേടകമായ ' സ്പുട്നിക് 1 'ന്റെ വിക്ഷേപണം. ഈ ചരിത്രനേട്ടത്തിന് ഇന്ന് 65 വർഷം തികയുന്നു.
അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലെ ശീതയുദ്ധം 1950കളിൽ ബഹിരാകാശ യുദ്ധത്തിലേക്ക് കടന്നു. ബഹിരാകാശവുമായി ബന്ധപ്പെട്ട് വ്യാപക ഗവേഷണങ്ങൾ നടന്നു. അമേരിക്കയേക്കാൾ ഏറെ മുന്നിലായിരുന്ന സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1 വിക്ഷേപിച്ചതിന് പിന്നാലെ പുതിയൊരു ബഹിരാകാശ യുഗമാണ് ആരംഭിച്ചത്.
സ്പുട്നിക് പേടകത്തിന് 23 ഇഞ്ച് വ്യാസമാണുണ്ടായിരുന്നത്. സ്പുട്നിക് 1ന് പിന്നാലെ 1957ൽ സോവിയറ്റ് യൂണിയന്റെ ' സ്പുട്നിക് 2 ' വും വിക്ഷേപിക്കപ്പെട്ടു. ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെയ്ക എന്ന നായ സ്പുട്നിക് 2ൽ ഉണ്ടായിരുന്നു. 1959ൽ ചാന്ദ്ര പര്യവേഷണവുമായി ലൂണ1, ലൂണ 2 എന്നിവ കുതിച്ചുയർന്നു.
ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനും ബഹിരാകാശത്തെത്തുന്ന ആദ്യ വനിതയായ വാലന്റീന തെരഷ്‌കോവയും ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തിയായ അലക്സി ലിയനോവും സോവിയറ്റ് യൂണിയന്റെ സംഭാവനയാണ്.
തുടക്കത്തിൽ സോവിയറ്റ് യൂണിയനേക്കാൾ പിന്നിലായെങ്കിലും മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ മിഷനുകളിലൂടെയായിരുന്നു അമേരിക്കയുടെ മറുപടി. പിന്നീട് മാനവരാശിയെ അത്ഭുതപ്പെടുത്തിയ ഒട്ടേറെ കണ്ടുപിടുത്തങ്ങൾ അമേരിക്കയുടെ നാസയുടെ നേതൃത്വത്തിൽ നടക്കുകയും ചെയ്തു. സ്‌പുട്നിക് 1ന്റെ വിക്ഷേപണത്തിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ ലോക ബഹിരാകാശ വാരമായി ലോകം ആചരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |