നാഗ്പൂർ : രാജ്യം ദസറ ആഘോഷങ്ങളിൽ മുഴുകവേ നാഗ്പൂരിൽ പതിവ് വിജയദശമി പ്രസംഗത്തിൽ സ്ത്രീ ശാക്തീകരണത്തിനെ കുറിച്ച് സംസാരിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത്. സ്ത്രീകളോട് തുല്യതയോടെ പെരുമാറണമെന്നും, സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യത്തോടെ അവരെ ശാക്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഗത്ഭമതികളായ സ്ത്രീകളെ സംഘത്തിന്റെ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്ന പാരമ്പര്യമുണ്ടെന്നും, മുഖ്യാതിഥി സന്തോഷ് യാദവിനെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പർവതാരോഹകയായ സന്തോഷ് യാദവായിരുന്നു ഈ വർഷത്തെ മുഖ്യാതിഥി. ഇതാദ്യമായിട്ടാണ് ഒരു സ്ത്രീ നാഗ്പൂരിലെ വിജയദശമി ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത്.
നാഗ്പൂരിൽ സംഘടിപ്പിക്കുന്ന വാർഷിക വിജയദശമി പ്രഭാഷണം ആർ എസ് എസിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയതാണ്. പ്രധാന വിഷയങ്ങളിൽ ആർഎസ്എസ് തലവൻ നിലപാട് പരസ്യമാക്കുന്ന വേദിയാണിത്. ഈ വർഷത്തെ പ്രസംഗത്തിൽ ജനസംഖ്യാ നയം നടപ്പിലാക്കുന്നതിനെ കുറിച്ചും മോഹൻ ഭഗവത് സംസാരിച്ചു.
ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് വിഭവങ്ങൾ ആവശ്യമാണ്. വിഭവങ്ങൾ ആവശ്യത്തിനില്ലാതെ ജനസംഖ്യ വർദ്ധിച്ചാൽ അതൊരു ഭാരമായി മാറും. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന കാഴ്ചപ്പാടുണ്ടെന്നും. അതിനാൽ ഈ രണ്ട് വശങ്ങളും മനസിൽ വച്ചുകൊണ്ട് എല്ലാവർക്കുമായി ഒരു ജനസംഖ്യാ നയം രൂപീകരിക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാൻ പാടില്ലാത്ത ഒരു പ്രധാന വിഷയമാണ്. ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളിൽ മാറ്റങ്ങൾ വരുത്തുന്നു. ജനന നിരക്കിലെ വ്യത്യാസങ്ങൾക്കൊപ്പം, ബലപ്രയോഗത്തിലൂടെയോ അത്യാഗ്രഹത്തിലൂടെയോ നുഴഞ്ഞുകയറ്റത്തിലൂടെയോ ഉള്ള പരിവർത്തനങ്ങളും വലിയ കാരണങ്ങളാണ്.' മോഹൻ ഭഗവത് നയം വ്യക്തമാക്കി. സനാതന ധർമ്മത്തിൽ ഉറച്ചു നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |