പൊന്നാനി:മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ സംരക്ഷണ കേന്ദ്രം ഒരുക്കുന്നു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ' ഹാപ്പിനെസ് സെന്റർ' (എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ) ഈമാസം എട്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രജേഷ് ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷനാവും.
പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ചന്തപ്പടിയിലെ പഴയ ബംഗ്ലാവ് കോമ്പൗണ്ടിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പൊന്നാനി നഗരസഭയും, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബാനിയൻസ് എന്ന എൻ.ജി.ഒ സംഘടനയും, പൊന്നാനി ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന്റേയും സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കപ്പെടുന്നത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി നഗരസഭയിൽ സംഘടക സമിതി യോഗം ചേർന്നു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം യോഗത്തിൽ അദ്ധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, എം.ആബിദ, ടി.മുഹമ്മദ് ബഷീർ, ദിബാനിയൻസ് ഡെപ്യൂട്ടി ഡയറക്ടർ സ്വാലിഹ്, ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് ബാരവാഹികളായ സാലിഹ്, അക്ബർ മൂസ, ഇ.സി.ആർ സി ഉപദേശക സമിതി അംഗം സി.പി.മുഹമ്മദ് കുഞ്ഞി, ഡോ.ഷമീൽ, നഗരസഭാ സെക്രട്ടറി എസ്. സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |