കൊച്ചി: കായിക അദ്ധ്യാപകനായ വി.കെ. വിഷ്ണുവിന്റെ (33) മരണം വിദ്യാർത്ഥികളെ മാത്രമല്ല നാടിനെ തന്നെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഈ വർഷം സ്ഥിരം അദ്ധ്യാപകനായിട്ടായിരുന്നു വിഷ്ണുവിന്റെ മടങ്ങിവരവ്. കുട്ടികൾക്കെല്ലാം നല്ല സുഹൃത്ത് കൂടിയായിരുന്നു ഇദ്ദേഹം. പ്രാരാബ്ധങ്ങളും സങ്കടങ്ങളും മറച്ചുവച്ച് എന്നും പുഞ്ചിരിക്കുന്ന മുഖവുമായേ അദ്ധ്യാപകരും കുട്ടികളും സുഹൃത്തുക്കളുമെല്ലാം വിഷ്ണുവിനെ കണ്ടിട്ടുള്ളു. ഉയരങ്ങളിലെത്തണമെന്നാഗ്രഹിച്ച വിഷ്ണു അതിനായി കഠിനാദ്ധ്വാനവും ചെയ്തിരുന്നു. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വിഷ്ണുവിന് പഠനത്തിലും ഉപരിപഠനത്തിലും സഹായമായത് കായികരംഗത്തെ മികവായിരുന്നു. എല്ലാ കായിക ഇനങ്ങളിലും ആഴത്തിൽ അറിവ് സമ്പാദിച്ച വിഷ്ണു ബേസ്‌ബാൾ, ക്രിക്കറ്റ്, ഫുട്‌ബാൾ തുടങ്ങി എല്ലാ ഇനങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു. ഇടക്കാലത്ത് ആലുവയിലെയും പെരുമ്പാവൂരിലെയും സ്കൂളുകളിൽ കായിക അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. മുളന്തുരുത്തി ടോപ്പ് സ്റ്റാർ എന്ന കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്. ശീതളാണ് ഭാര്യ. ഒന്നര വയസുള്ള നയ്‌നിക ഏകമകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |