ന്യൂയോർക്ക് : റഷ്യ-യുക്രെയിൻ യുദ്ധത്തിൽ വഴിത്തിരിവായി റഷ്യ ആണവ ആക്രമണം നടത്തിയേക്കാമെന്ന അഭ്യൂഹം നിലനിൽക്കെ ആണവ വികിരണത്തെ പ്രതിരോധിക്കുന്നതും ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ മരുന്നുകൾ അമേരിക്ക വൻതോതിൽ ശേഖരിക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്മെന്റ് (എച്ച്.എച്ച്.എസ്) 290 മില്ല്യൺ ഡോളർ (2383 കോടി രൂപ) ഇത്തരം മരുന്നുകൾ വാങ്ങാനായി ചെലവഴിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് ആണവ ആക്രമണം ആസന്നമാണെന്ന സംശയം ബലപ്പെട്ടത്. കടുത്ത റേഡിയേഷനെ തുടർന്ന് രക്തകോശങ്ങൾക്ക് സംഭവിക്കുന്ന നാശം (അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം-എ.ആർ.എസ്) പരിഹരിക്കുന്നതിനായി നൽകുന്ന എൻപ്ളേറ്റ് മരുന്നുകളാണ് ഹെൽത്ത്ശേ ഡിപ്പാർട്ട്‌മെന്റ് ശേഖരിക്കുന്നത്. എത്ര അളവ് മരുന്നുകളാണ് ശേഖരിക്കുന്നതെന്ന് പുറത്ത് വിട്ടിട്ടില്ല. കടുത്ത വികിരണം മൂലം കോശങ്ങൾക്കുണ്ടാകുന്ന ക്ഷതത്തെ തുടർന്ന് പ്ളേറ്റ്ലെറ്റുകളുടെ കുറവ് മൂലം സംഭവിക്കുന്ന ആന്തരിക രക്തസ്രാവം, രക്തം കട്ടിപിടിക്കില്ലെന്നതിനാൽ പരിക്കേറ്റാൽ രക്തം വാർന്ന് മരണം സംഭവിക്കൽ തുടങ്ങിയവ തടയുന്നതിനാണ് എ.ആർ.എസ് ഗുളികകൾ ഉപയോഗിക്കുന്നത്.
എന്തുകൊണ്ട് ഗുളികൾ ശേഖരിക്കുന്നുവെന്നതിന് അമേരിക്കൻ ഹെൽത്ത് അതോറിറ്റി വിശദീകരണം നൽകുന്നില്ല. അതേസമയം, യുക്രെയിനിനെ പാശ്ചാത്യരാജ്യങ്ങൾ പിന്താങ്ങുന്നത് വിനാശകരമായ പ്രതികാരത്തിന് വഴിയാെരുക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇത്തരം തയ്യാറെടുപ്പുകളെന്നത് ശ്രദ്ധേയമാണ്. പുട്ടിന്റെ പ്രസ്താവന കാര്യമാക്കേണ്ടതില്ലെന്നും മാനവരാശിയുടെ അന്ത്യം കുറിക്കുന്ന അത്തരം കടുത്ത നടപടികളിലേക്ക് പുട്ടിൻ കടക്കാനിടയില്ലെന്നുമുള്ള അഭിപ്രായവും നിലനിൽക്കുന്നുണ്ട്. എന്നിരിക്കിലും പുട്ടിന്റെ പ്രസ്താവനയെ ലഘുവായി കാണേണ്ടതില്ലെന്നും ഗുരുതരമായ വിഷയമായി വൈറ്റ് ഹൗസ് കണക്കിലെടുത്തെന്നതിനും തെളിവാണ് ഗുളികകൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കീവിൽ ആണവ വികിരണ പ്രതിരോധ
ഗുളികകൾ വിതരണം തുടങ്ങി
അതിനിടെ, റഷ്യ ആണവ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയെ തുടർന്ന് ആണവ വികിരണ പ്രതിരോധ ഗുളികകൾ യുക്രെയിനിൽ വ്യാപകമായി വിതരണം ചെയ്തു തുടങ്ങിയതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. വികിരണത്തെ തുടർന്ന് രശ്മികൾ ആഴ്ന്നിറങ്ങുന്നത് തടയാൻ സഹായിക്കുന്ന പൊട്ടാസ്യം അയഡിൻ ഗുളികകളാണ് കീവ് സിറ്റി കൗൺസിൽ വിതരണം ചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥികളിലൂടെയും മറ്റും രശ്മികൾ ശരീരത്തിൽ കടന്ന് കേടുപാടുണ്ടാക്കുന്നത് തടയുന്നതാണ് ഇത്തരം ഗുളികകൾ.
സാപോറിഷ്യ ആണവ കേന്ദ്രത്തിന് സമീപം റഷ്യ ഷെല്ലിംഗ് നടത്തിയതോടെ യുക്രെയിന്റെ സമീപ രാജ്യങ്ങളായ പോളണ്ടിലും അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |