ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർത്ഥികളായ മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ഡോ. ശശി തരൂർ എം.പിയും നടത്തുന്ന സംസ്ഥാന പര്യടനങ്ങൾ തുടരുന്നു. ഖാർഗെ ഇന്നലെ ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് പര്യടനം നടത്തിയത്. ഇന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് പ്രചാരണം. രമേശ് ചെന്നിത്തലയാണ് പര്യടനം ഏകോപിപ്പിക്കുന്നത്. ഖാർഗെയെ പിന്തുണയ്‌ക്കുന്നതിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം തരൂരിന്റെ ഇന്നലത്തെ പര്യടനം തമിഴ്നാട്ടിലായിരുന്നു.
ഇന്നലെ ഗുജറാത്തിൽ സബർമതി ആശ്രമം സന്ദർശിച്ച ശേഷമായിരുന്നു ഖാർഗെ പ്രചാരണം തുടങ്ങിയത്. വൈകിട്ടോടെ ഖാർഗെ, രമേശ് ചെന്നിത്തല, പ്രചാരണ സഹായികളായ ഗൗരവ് വല്ലഭ്, സയ്യിദ് നസീർ ഹുസൈൻ എന്നിവർ മുംബയിലേക്ക് പോയി. അവിടെ മുംബയ് റീജിയണൽ കോൺഗ്രസ് കമ്മിറ്റി ഓഫീസിലും മഹാരാഷ്ട്ര പി.സി.സി ഓഫീസിലും നേതാക്കളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഇന്ന് ആന്ധ്രയിലെ പ്രചാരണത്തിനായി പി.സി.സി ഓഫീസ് സ്ഥിതി ചെയ്യുന്ന വിജയ്‌വാഡയിലെത്തും.
നേതാക്കൾ വരാത്തതിന് തരൂരിന്റെ പരാതി
തമിഴ്നാട്ടിലെ പ്രചാരണത്തിന് പ്രവർത്തകർക്കിടയിൽ നിന്ന് ഊഷ്‌മള സ്വീകരണം ലഭിച്ചപ്പോൾ നേതാക്കളാരും വന്നില്ലെന്ന് ഡോ. ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. എങ്കിലും സ്ഥാനാർത്ഥിത്വത്തിന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും തരൂർ വിശദമാക്കി. ഭാരവാഹികളോട് തന്റെ പ്രചാരണ പരിപാടികളിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട വിവരം മാദ്ധ്യമങ്ങളിൽ നിന്നറിഞ്ഞെന്നും അദ്ദേഹം ട്വീറ്റു ചെയ്തു. ചെന്നൈ വിമാനത്താവളത്തിൽ നിരവധി പ്രവർത്തകർ തരൂരിന് അഭിവാദ്യം അർപ്പിക്കാനെത്തിയിരുന്നു.
പി.സി.സി ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ പ്രചാരണ പരിപാടിക്കിടെ മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിച്ചു. രാഷ്ട്രീയത്തിൽ എല്ലാ മേഖലയിൽ നിന്നുള്ളവരെയും ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളോട് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 17 നാണ് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |