കാസർകോട്: ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് ഹരമാക്കിയ
75കാരനായ വെള്ളച്ചാലിലെ പി.പി.രാഘവൻ
ഇതുവരെ ചെലവിട്ടത് മൂന്നരക്കോടിയോളം രൂപ. കൃത്യമായ കണക്കില്ലെങ്കിലും എടുത്ത ടിക്കറ്റുകളിൽ ഭൂരിപക്ഷവും വീട്ടിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. പതിനെട്ടാം വയസിൽ തുടങ്ങിയതാണ് കർഷകനായ രാഘവന് ലോട്ടറിയോടുള്ള ഇഷ്ടം.
ചെറിയ സമ്മാനങ്ങൾ ഇടയ്ക്ക് കിട്ടുന്നതിനാൽ
വാർദ്ധക്യത്തിന്റെ അവശതയിലും ലോട്ടറിയെടുപ്പ് മുടങ്ങിയിട്ടില്ല. 57 വർഷമായി ലോട്ടറി എടുക്കുന്നു.
അക്കാലത്ത് നിലവിലുണ്ടായിരുന്ന ഒരു രൂപയുടെ ഭൂട്ടാൻ ലോട്ടറിയിലായിരുന്നു ആദ്യ ഭാഗ്യപരീക്ഷണം. അന്യസംസ്ഥാന ലോട്ടറികൾ നിരോധിക്കുന്നതുവരെ അവയുൾപ്പെടെ മാറിമാറി പരീക്ഷിച്ചു. ചെറിയ സമ്മാനങ്ങൾ ഇടക്കിടെ കിട്ടുമായിരുന്നു. മൂന്നക്കത്തിന് നാലായിരം രൂപ കിട്ടുന്ന ഭൂട്ടാൻ ലോട്ടറി പലതവണ അടിച്ചു. 50,000 രൂപയാണ് കേരള ലോട്ടറിയിൽനിന്നു ലഭിച്ച ഏറ്റവുമുയർന്ന സമ്മാനത്തുക.
ഏജന്റുമാരുടെ പ്രിയപ്പെട്ട കസ്റ്രമറാണ് രാഘവൻ. ദിവസം 500 മുതൽ 3000 രൂപവരെ ടിക്കറ്റിനായി ചെലവിട്ടിരുന്ന സമയമുണ്ട്. 15 വർഷത്തോളം പയ്യന്നൂർ, കാഞ്ഞങ്ങാട് യാത്ര നടത്തിയാണ് ടിക്കറ്റ് എടുത്തിരുന്നത്. 1968ൽ കേരള ലോട്ടറി തുടങ്ങിയതുമുതൽ വാങ്ങുന്ന ടിക്കറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങി. ലോട്ടറിക്ക് വൻതുക ചെലവിടുന്നത് ബന്ധുക്കളും സുഹൃത്തുക്കളും പലതവണ നിരുത്സാഹപ്പെടുത്തിയെങ്കിലും നിറുത്തിയില്ല.
നട്ടെല്ലിനേറ്റ ക്ഷതവും ജീവിതശൈലീ രോഗങ്ങളും അലട്ടുന്നതിനാൽ ഇപ്പോൾ അധികം പുറത്തിറങ്ങാറില്ല. പഴയതിന്റെ അത്ര ഇല്ലെങ്കിലും ലോട്ടറി എടുക്കുന്നത് പൂർണമായി ഒഴിവാക്കിയിട്ടില്ല. ശാന്തയാണ് ഭാര്യ. ദമ്പതികൾക്ക് മക്കളില്ല.
കൃഷി ചെയ്യും,
ലോട്ടറിയെടുക്കും
കൃഷിയിൽ നിന്ന് കിട്ടുന്ന ആദായത്തിന്റെ ഒരുവിഹിതമാണ് ലോട്ടറിക്കായി ചെലവിടുന്നത്. ഒരു ഏക്കർ വീതം തെങ്ങിൻപറമ്പും നെൽപ്പാടവുമുണ്ട്. വാഴ, പച്ചക്കറി കൃഷിയുമുണ്ട്. 10 വർഷം പശുവളർത്തലും നടത്തി. 1994ൽ മികച്ച നാളികേര കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |