തിരുവനന്തപുരം: ഓരോ വിഷയവും ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത മഹാനായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനക ജൂബിലിയുടെയും ഭാഗമായി സംഘടിപ്പിച്ച തെക്കൻ മേഖലാ സമ്മേളനം പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തമസ്കരിക്കപ്പെട്ടവരുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിന്നവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയുമൊക്കെ വിമോചനമായി മാറിയത് ഗുരുദേവന്റെ വാക്കുകളായിരുന്നു. ശിവഗിരി തീർത്ഥാടനത്തിൽ മാത്രമാണ് സങ്കുചിതമായ അതിർവരമ്പുകളോ നിറങ്ങളോ മറ്റ് താത്പര്യങ്ങളോ ഇല്ലാത്തത്. ഗുരുചിന്തകൾ നിത്യനൂതനമാണ്. മാനവരാശിക്ക് വേണ്ടിയുള്ള തീർത്ഥാടന ഭൂമിയാണ് ശിവഗിരി. ജീവിതം മറ്റുള്ളവർക്കായി ഉഴിഞ്ഞുവച്ച് മെഴുകുതിരിയായി ഉരുകുന്നവരാണ് സന്ന്യാസിവര്യന്മാരെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, അഡ്വ. വി. ജോയി എം.എൽ.എ, വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ അഡ്വ. പി.എം മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, വാർഡ് കൗൺസിലർ സുജാദേവി, ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് ഡോ. സുശീല, അഡ്വ. കെ. സാംബശിവൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, തെക്കൻമേഖലാ സമ്മേളനം ജനറൽ കൺവീനർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഗുരുദേവൻ മഹാനായ രാഷ്ട്രമീമാംസകൻ: സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ മഹാനായ രാഷ്ട്രമീമാംസകനായിരുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനക ജൂബിലിയുടെയും ഭാഗമായി സംഘടിപ്പിച്ച തെക്കൻ മേഖലാ സമ്മേളനത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ.
ഗുരുദേവന്റെ നൂറാം ജയന്തി പ്രമാണിച്ച് പേട്ടയിൽ സ്മാരക മന്ദിരം ഉയരുന്നതിന് കേരളകൗമുദി പത്രാധിപർ കെ. സുകുമാരൻ ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. ശിവഗിരി തീർത്ഥാടനമെന്നത് അറിവിന്റെ തീർത്ഥാടനമാണ്. തെക്കേ ഇന്ത്യയിൽ ശബരിമല കഴിഞ്ഞാൽ ഏറ്റവുമധികം തീർത്ഥാടകരെത്തുന്നത് ശിവഗിരിയിലാണ്. മറ്റു മതങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇടമാണ് ശിവഗിരി. ബൈബിളും ഖുർആനുമൊക്കെ ശിവഗിരിയിൽ പഠിപ്പിക്കുന്നുണ്ട്. അമ്പലത്തിൽ തൊഴാൻ പോകുന്നയാൾ ആധുനിക ശാസ്ത്രം പഠിക്കണമെന്ന് ഉപദേശിച്ചത് ഗുരുദേവനാണ്. സർവമത സമന്വയപഠനത്തിനായി വിശ്വാസികൾ മറ്റു മതഗ്രന്ഥങ്ങൾ കൂടി പഠിക്കണമെന്നുള്ള മാർഗനിർദ്ദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഡോ. പല്പുവിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള നടപടി മന്ത്രി സ്വീകരിക്കണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ സമഗ്ര ഉന്നമനം: സ്വാമി ഋതംഭരാനന്ദ
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ സമഗ്ര ഉന്നമനമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയുടെയും ഭാഗമായി സംഘടിപ്പിച്ച തെക്കൻ മേഖല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് തീർത്ഥാടകരിൽ തുടങ്ങി ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കുന്ന തീർത്ഥാടനമായി ശിവഗിരി തീർത്ഥാടനം മാറി. ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം ഉണ്ടാവുകയും ആ അഭിപ്രായവ്യത്യാസങ്ങൾ മഹായുദ്ധങ്ങളിലേക്ക് നീങ്ങുകയുമാണ്. ഇവിടെയാണ് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവചനത്തിന് പ്രസക്തിയേറുന്നത്. ഗുരുദേവന്റെ മതസൗഹാർദ്ദ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കണമെന്നും ഋതംഭരാനന്ദ പറഞ്ഞു.
ഗുരുദേവൻ ലോകത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണെന്ന് ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു. സാമൂഹിക ജീവിതത്തിന് വേണ്ട എല്ലാ സന്ദേശങ്ങളും ശിവഗിരി തീർത്ഥാടനത്തിലുണ്ട്. ഗുരു നിർദ്ദേശിച്ച എട്ട് വിഷയങ്ങളിലെ പഠനമാണ് തീർത്ഥാടനത്തിന്റെ മുഖ്യലക്ഷ്യം. അതുകൊണ്ടാണ് മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും ശിവഗിരി വ്യത്യസ്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |