ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പു സാമ്പത്തികവർഷം (2022-23) ഏപ്രിൽ ഒന്നുമുതൽ ഒക്‌ടോബർ എട്ടുവരെയുള്ള കാലയളവിൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ 24 ശതമാനം മുന്നേറി 8.98 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ്, വ്യക്തിഗത ആദായനികുതി, സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സ് (എസ്.ടി.ടി) എന്നിവ ഉൾപ്പെടുന്നതാണ് പ്രത്യക്ഷനികുതി.
വ്യക്തിഗത ആദായനികുതി, എസ്.ടി.ടി എന്നിവയിൽ 32 ശതമാനവും കോർപ്പറേറ്റ് നികുതിയിൽ 16.73 ശതമാനവുമാണ് ഇക്കുറി വരുമാനവളർച്ചയെന്ന് കേന്ദ്ര നികുതിവകുപ്പ് വ്യക്തമാക്കി. റീഫണ്ടുകൾ കിഴിച്ചുള്ള പ്രത്യക്ഷനികുതി വരുമാനം ഏപ്രിൽ ഒന്നുമുതൽ ഒക്‌ടോബർ എട്ടുവരെ 7.45 ലക്ഷം കോടി രൂപയാണ്; നടപ്പുവർഷത്തെ ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 52.46 ശതമാനമാണ്.
2021-22ൽ കേന്ദ്രം ആകെ സമാഹരിച്ച പ്രത്യക്ഷ നികുതിവരുമാനം 14.10 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്നത് 14.20 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷം ഇതുവരെ 1.53 ലക്ഷം കോടി രൂപയാണ് നികുതി റീഫണ്ട് നൽകിയത്. മുൻവർഷത്തെ സമാനകാലത്തേക്കാൾ വർദ്ധന 81 ശതമാനം. റീഫണ്ടിന് ശേഷം പ്രത്യക്ഷനികുതി വരുമാനത്തിലെ വളർച്ച 16.3 ശതമാനമാണ്. എസ്.ടി.ടി ഉൾപ്പെടെ വ്യക്തിഗത ആദായനികുതി വരുമാനം 16.25 ശതമാനവും കോർപ്പറേറ്റ് നികുതി വരുമാനം 16.29 ശതമാനവും വളർന്നു.
പ്രതികൂല കാലാവസ്ഥയിലും
നികുതിവരുമാനം മേലോട്ട്
രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ സജീവമായെന്ന് വ്യക്തമാക്കുന്നതാണ് പ്രത്യക്ഷ നികുതിവരുമാനത്തിലെ വളർച്ചയെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കഴിഞ്ഞമാസങ്ങളിൽ സുപ്രധാന മേഖലകൾ കാഴ്ചവച്ചത് നിരാശനിറഞ്ഞ പ്രകടനമാണ്.
സെപ്തംബറിൽ കയറ്റുമതി 3.5 ശതമാനം കുറഞ്ഞു; വ്യാപാരക്കമ്മി ഇരട്ടിച്ചു.
വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) കുറിച്ചത് 2.4 ശതമാനം മാത്രം വളർച്ച; മുഖ്യ വ്യവസായമേഖലയുടെ വളർച്ച ആഗസ്‌റ്റിൽ 9 മാസത്തെ താഴ്‌ചയായ 3.3 ശതമാനത്തിലെത്തി.
പ്രതിമാസ ജി.എസ്.ടി സമാഹരണം 1.45-1.46 ലക്ഷം കോടി രൂപ നിലവാരത്തിൽ തുടരുന്നു.
നടപ്പുവർഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാപ്രതീക്ഷ റിസർവ് ബാങ്ക് 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനത്തിലേക്ക് കുറച്ചിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |