കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതികളായ ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരെ ഹാജരാക്കിയതു മുതൽ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു എറണാകുളം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിസരം. രാവിലെ പത്തോടെ രണ്ടു ജീപ്പുകളിലായി എത്തിച്ച ഇവരെ പുറത്തേക്ക് ഇറക്കുമ്പോൾ ഷാഫി തുണികൊണ്ടും ഭഗവൽസിംഗ് തുണിസഞ്ചി കൊണ്ടും ലൈല ഷാൾകൊണ്ടും മുഖം മറച്ചിരുന്നു. അസിസ്റ്റന്റ് കമ്മിഷണർമാരായ സി. ജയകുമാർ, രാജ്കുമാർ പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ 15ലേറെ പൊലീസുകാരുടെ സുരക്ഷയിലാണ് മൂവരെയും എത്തിച്ചത്. ഒന്നാം നിലയിലെ കോടതി മുറിക്ക് പുറത്തെ ഇടനാഴിയിൽ ബെഞ്ചിലാണ് ഇവരെ ഇരുത്തിയത്.
ഷാൾ മാറ്റി ലൈല യാതൊരു ഭാവഭേദവുമില്ലാതെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് സംസാരിച്ചുകൊണ്ടിരുന്നു. പിന്നാലെ മുഖത്തെ മറനീക്കിയ ഭഗവൽ സിംഗും ലൈലയും തമ്മിലും അല്പനേരം സംസാരിച്ചു. ബെഞ്ചിന്റെ ഒരറ്റത്തിരുന്ന ഷാഫി മുഖം മറച്ചുതന്നെയിരുന്നു.
11ന് കോടതി നടപടികൾ ആരംഭിച്ചപ്പോൾ മൂവരെയും അകത്തേക്ക് കയറ്റി. കോടതിയുടെ ചോദ്യങ്ങൾക്ക് പതർച്ചയില്ലാതെയായിരുന്നു മൂവരുടെയും മറുപടി.
വക്കാലത്തേറ്റെടുത്ത അഭിഭാഷകൻ ബി.എ. ആളൂരിന്റെ ചോദ്യങ്ങൾക്കും മൂവരും മറുപടി നൽകി. മൂവരെയും ഈ മാസം 26വരെ റിമാൻഡ് ചെയ്തു. വീണ്ടും വരാന്തയിലെ ബെഞ്ചിലിരുന്ന പ്രതികൾ അന്യോന്യം സംസാരിക്കുന്നുണ്ടായിരുന്നു. കോടതി ജീവനക്കാരി എത്തിച്ച രേഖകളിൽ ഒപ്പിട്ട് വിരലടയാളവും പതിച്ചുനൽകി.നടപടികൾ പൂർത്തിയാക്കി 12.10ഓടെ പുറത്തേക്കിറങ്ങുമ്പോൾ മൂവരും വീണ്ടും മുഖം മറച്ചു.
വിഷാദരോഗിയെന്ന് ലൈല
എന്തെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടോയെന്ന് മജിസ്‌ട്രേറ്റ് എൽദോസ് മാത്യു ചോദിച്ചപ്പോൾ വിഷാദരോഗിയാണെന്ന് ലൈല പറഞ്ഞു. ഡിപ്രഷനുണ്ട്... പ്രഷറിന് ഗുളിക കഴിക്കുന്നുണ്ടെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |