കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കണമെന്നു പറഞ്ഞ ഹൈക്കോടതി, പൊലീസിനു കഴിയില്ലെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാൻ പറഞ്ഞതല്ലേയെന്നും ചോദിച്ചു.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെത്തുടർന്ന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനി ഹോവെ എൻജിനീയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ചോദ്യം. സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവു നടപ്പാക്കിയതു സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ സിംഗിൾബെഞ്ച് പൊലീസിനു നിർദ്ദേശം നൽകി. ഹർജികൾ ഒക്ടോബർ 19നു വീണ്ടും പരിഗണിക്കും. പൊലീസ് സംരക്ഷണം നൽകാൻ സെപ്തംബർ ഒന്നിനാണ് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവു നൽകിയത്. ഇതു സർക്കാരും പൊലീസും പാലിച്ചില്ലെന്നാരോപിച്ച് ഹർജിക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |