മാതാ അമൃതാനന്ദമയിയുടെ
69 -ാം പിറന്നാൾ ഇന്ന്
.......................................
'നിങ്ങളുടെ അമ്മയ്ക്ക് എന്താണിത്ര പ്രത്യേകത?''
ഒരാൾ എന്റെ മുന്നിൽവന്നു ചോദിച്ചു.
'അങ്ങ് എവിടെനിന്നു വരുന്നു? പേരെന്താണ്?'' ഞാൻ തിരക്കി.
അതിഥി പേരും സ്ഥലവും പറഞ്ഞു.
"ഞാനൊരു അന്വേഷണത്തിലാണ്."
" എന്താണന്വേഷിക്കുന്നത്?"
"ഇവിടെ ഈശ്വരനുണ്ടോ?."
" എല്ലായിടവും ഈശ്വരനുണ്ട്."
"യുക്തിഭദ്രതയില്ലാത്ത കേവലമൊരു വിശ്വാസം മാത്രമല്ലേ അത്?"
" അങ്ങയുടെ 'യുക്തിയുക്തമായ' അഭിപ്രായമെന്താണ്?" ഞാൻ ചോദിച്ചു.
'ഈശ്വരനില്ല. അങ്ങനെയൊരു ശക്തിയില്ല.''
" അങ്ങനെ പറയുന്നതിലെ യുക്തിയെന്താണ്?"
" സുഹൃത്തേ എന്റെ അറിവിൽ, 'നിരീശ്വരവാദം' അവിശ്വാസമോ, ഈശ്വരനിഷേധമോ അല്ല. മനഃശക്തിക്ക് അതീതമായി പരമോന്നതശക്തി ഇല്ലെന്ന വീക്ഷണമാണത്. ഈശ്വരനില്ലെന്നു ബോദ്ധ്യമുള്ളയാൾ പിന്നെന്തിനാണ് ഇതന്വേഷിക്കുന്നത്.''
എന്റെ വാക്കുകൾ അദ്ദേഹത്തെ ചൊടിപ്പിച്ചു.
രണ്ടാംഭാഗം അരങ്ങേറിയത് കോഴിക്കോട്ടുള്ള ബ്രഹ്മസ്ഥാനക്ഷേത്രാങ്കണത്തിലാണ്. അമ്മ മക്കളെ കാണുന്നു. അമ്മയുടെ മുൻപിൽ തുറന്നൊഴുകുന്ന ഹൃദയങ്ങൾ, ധ്യാനാത്മകതയിൽ നിശ്ചലരാകുന്നവർ...എല്ലാവരെയും നെഞ്ചിലേറ്റുകയാണ് അമ്മ. അവിടെയൊരാൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. അമ്മയുടെ കാലുതൊട്ടുവന്ദിച്ച്, ഭക്തിപൂർവം മാറിലേക്കു ചാഞ്ഞ്, അമ്മയോടെന്തോ പറഞ്ഞ്, അമ്മ നല്കിയ പ്രസാദവും വാങ്ങി മറഞ്ഞ മുഖം ഒറ്റനോട്ടത്തിലേ മനസ്സിലായി. അമൃതപുരിയിലെത്തിയ നിരീശ്വരവാദി!
രണ്ടുമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും. മുറിയുടെ വാതിലിൽ ആരോ മുട്ടുന്നു. ഞാൻ കതകുതുറന്നു.
''സ്വാമിജിയെ കാണാൻ ഒരാൾ വന്നിരിക്കുന്നു.'' സന്നദ്ധസേവകൻ പറഞ്ഞു.
സന്ദർശകൻ മുൻപിലെത്തി. അദ്ഭുതം മറച്ചു വയ്ക്കാനെനിക്കു കഴിഞ്ഞില്ല. ആളെന്നെ നോക്കി ചിരിച്ചു.
''എന്തൊക്കെയാണു വിശേഷങ്ങൾ?. ഇവിടെ...?'' ഞാൻ തിരക്കി.
'' അമ്മയെ കാണാൻ വന്നതാണ്.''
'' നമ്മൾ കണ്ടുപിരിഞ്ഞത് ഓർക്കുന്നുണ്ടല്ലോ? ചുറ്റിത്തിരിഞ്ഞു നടക്കുമ്പോൾ, ഒരാൾ എന്നോടു ചോദിച്ചു, 'ആദ്യമായാണോ അമ്മയെ കാണാനെത്തിയത്? എങ്കിൽ ദർശനത്തിനു പോകാം.'
'ഇതുതന്നെ അവസരം. 'വിശ്വമാതാവിനെ' നേരിൽക്കണ്ടു ചോദ്യം ചെയ്തുകളയാമെന്നു ഞാൻ നിശ്ചയിച്ചു. അമ്മയുടെ മുന്നിലെത്തി. എല്ലാവരെയും സ്വീകരിക്കുന്നതുപോലെ അമ്മ എന്നെ ആശ്ലേഷിച്ചില്ല. ചോദ്യങ്ങൾ ചോദിക്കും മുൻപ് അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു,
''മോനെ, ഈശ്വരനുണ്ടോ ഇല്ലയോ എന്നതു തർക്കവിഷയമായിരിക്കാം. പക്ഷേ, ഈ ലോകത്തിൽ ദുഃഖിക്കുന്നവരില്ലെന്ന് പറയാനാവില്ലല്ലോ. അവരെ സേവിക്കുക, സ്‌നേഹിക്കുക. അതാണ് ഈശ്വരതത്വം. നിസ്വാർത്ഥ ലോകസേവനം ചെയ്യുന്ന ആരെയും സേവിക്കാനും അവരുടെ പാദംകഴുകിയ ജലം തീർത്ഥമായി കുടിക്കാനും അമ്മയ്ക്കു സന്തോഷമേയുള്ളൂ. കുറിയിട്ട ഭക്തനെക്കാൾ കുറിയിടാത്ത നിസ്വാർത്ഥ മനുഷ്യസ്‌നേഹിയെയാണ് അമ്മയ്ക്കിഷ്ടം.'' ഉള്ളിലെവിടെയോ ഒരു മിന്നൽപ്പിണരേറ്റു. നാവും മനസ്സും പ്രവർത്തിച്ചില്ല. അമ്മ ചിരിക്കുന്നുണ്ടായിരുന്നു.
പിന്നീടൊരിക്കൽ ആശ്രമത്തിൽ വന്നിരുന്നു. അമ്മയോടു മാപ്പു ചോദിക്കാൻ. സ്വാമിജിയെയും കാണണമെന്നുണ്ടായിരുന്നു. യാത്രയിലായതുകൊണ്ടു സാധിച്ചില്ല. എന്റെ വീക്ഷണത്തിൽ പരിവർത്തനം വരുത്താൻ അമ്മയുടെ വാക്കുകൾക്ക് കഴിഞ്ഞു. ''
സുഹൃത്ത്, വികാരാധീനനായി എന്റെ കൈകളിൽ മുറുകെപ്പിടിച്ചു. ''ഞാനൊരു വിശ്വാസിയോ ഭക്തനോ അല്ല. പക്ഷേ, ഒരവിശ്വാസിക്കും യുക്തിവാദിക്കും അമ്മയെ തള്ളിപ്പറയാനാവില്ല...'' അദ്ദേഹത്തെ നോക്കിനില്ക്കുമ്പോൾ, ആ വാക്കുകൾ എന്റെ മനസ് ഏറ്റുപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |