കൊച്ചി: ആറാം മിനിറ്റിൽ ആദ്യഗോൾ നേടി കേരള ബ്ളാസ്റ്റേഴ്സ് സ്റ്റേഡിയത്തെ മഞ്ഞക്കളമാക്കി മാറ്റിയ ആരാധകർക്ക് ഉഗ്രൻ വിരുന്നാണ് സമ്മാനിച്ചത്. സ്റ്റേഡിയം പ്രകമ്പനം കൊള്ളുന്ന ആവേശവുമായാണ് രണ്ടാം കളിയിലും പതിനായിരങ്ങൾ കൊച്ചിയിലേയ്ക്ക് ഇരച്ചെത്തിയത്. 29ാം മിനിറ്റി എതിരാളി സമനില ഗോളും 39മിനിട്ടിൽ ലീഡും നേടിയപ്പോൾ സ്റ്റേഡിയം നിശബ്ദമായി.
പുതിയ സീസണിലെ ആദ്യകളിയിലെ മൂന്നു ഗോളിന്റെ വിജയം നൽകിയ മികവിന്റെ പ്രതീക്ഷയാണ് ഇന്നലെ കളി ആരംഭിക്കും മുമ്പേ സ്റ്റേഡിയത്തിൽ കണ്ടത്. ആരാധകരുടെ പ്രതീക്ഷകൾ ഏറ്റെടുത്ത് തുടക്കം മുതൽ മിന്നുന്ന പ്രകടനമാണ് ബ്ളാസ്റ്റേഴ്സ് കാഴ്ചവച്ചത്. ആറാം മിനിറ്റിൽ ബ്ളാസ്റ്റേഴ്സിന് വേണ്ടി ഇവാൻ കലൗഷ്നി ആദ്യഗോൾ നേടിയതോടെ ഇരട്ടിപ്രതീക്ഷയിലായി ആരാധകർ.
തുടക്കം മുതൽ കളിയിൽ ആധിപത്യം നേടുന്ന തന്ത്രമാണ് ബ്ളാസ്റ്റേഴ്സ് പുറത്തെടുത്തത്. എന്നാൽ എ.ടി.കെയും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളികൾ ഉയർത്തിയപ്പോൾ ആരാധകർ ആശങ്കയിലായി. പന്ത് ബ്ളാസ്റ്റേഴ്സിന്റെ കൈവശം തന്നെയായിരുന്നു. എ.ടി.കെ മോഹൻ ബഗാൻ 29 ാം മിനിറ്റിൽ ആദ്യഗോൾ നേടി സമനില പിടിച്ചതോടെ ആരാധകരുടെ നെഞ്ചിടിപ്പ് പെരുകി. 10മിനിട്ടിൽ വീണ്ടും പ്രഹരമേറ്റതോടെ നിരാശയായിരുന്നു ഏവരുടെയും മുഖത്ത്. മഞ്ഞയുടെ ആരാധകർ മൗനത്തിലായപ്പോൾ എ.ടി.കെയുടെ വെള്ള ജേഴ്സി ധരിച്ചെത്തിയ ആരാധർ ആഘോഷിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെ തന്നെ പതിവുപോലെ കാെച്ചിയിലേയ്ക്ക് ബ്ളാസ്റ്റേഴ്സിന്റെ ആരാധകർ ഒഴുകുകയായിരുന്നു. വടക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ ആയിരങ്ങൾ കലൂരിലെ സ്റ്റേഡിയത്തിലേയ്ക്ക് എത്തി. മഞ്ഞ ജേഴ്സി ധരിച്ചും മുഖത്തും ശരീരത്തും മഞ്ഞച്ചായം പൂശിയും അവർ സ്റ്റേഡിയം വളപ്പിൽ ബ്ളാസ്റ്റേഴ്സിന് വിജയം ആശംസിച്ച് ആടിയും പാടിയും ആവേശം വിതറി. യുവാക്കളായിരുന്നു ആരാധകരിൽ കൂടുതലെങ്കിലും വനിതകളും കുട്ടികളും വരെ ലഹരി പടർത്തി.
എ.ടി.കെയുമായുള്ള ഇന്നലെത്തെ മത്സരത്തിന്റെ ടിക്കറ്റുകൾ രണ്ടു ദിവസം മുമ്പ് തന്നെ പൂർണമായി വിറ്റഴിക്കപ്പെട്ടിരുന്നു. സ്റ്റേഡിയം നിറയുമെന്ന് സംഘാടകരും ഉറപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |