ഹോങ്കോംഗിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾ നേടി
ബീജിംഗ് : ഹോങ്കോംഗിന്റെ പൂർണ്ണ നിയന്ത്രണം ചൈന നേടിയെന്നും തായ്‌വാനിൽ സൈനിക നടപടിക്ക് അധികാരമുണ്ടെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഇന്നലെ ബീജിംഗിലെ ടിയാനൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ ആരംഭിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം ദേശീയ കോൺഗ്രസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ഷീയുടെ ധാർഷ്ട്യം നിറഞ്ഞ പ്രതികരണം.
സർക്കാരിന്റെ 'സീറോ-കൊവിഡ്" നയത്തെ പ്രശംസിച്ചായിരുന്നു ഇന്നലെ രാവിലെ ഷീയുടെ പ്രസംഗം ആരംഭിച്ചത്. ഹോങ്കോംഗിനെ നേട്ടമായി ഉയർത്തിക്കാട്ടിയ ഷീ തന്റെ ശ്രദ്ധ മുഴുവൻ തായ്‌വാനിലേക്ക് തിരിക്കുകയും വിഷയത്തിൽ ചൈനക്കാർ മാത്രമാണ് തീരുമാനമെടുക്കേണ്ടതെന്ന് ഊന്നിപ്പറയുകയും ചെയ്തു. ചൈന ഹോങ്കോംഗിന് മേൽ സമഗ്രമായ നിയന്ത്രണം കൈവരിച്ചെന്നും അരാജകത്വത്തിൽ നിന്ന് ഭരണത്തിലേക്കുള്ള വലിയ മാറ്റത്തിന് ഹോങ്കോംഗ് സാക്ഷിയായെന്നും ഷീ പറയുന്നു.
'തായ്‌വാൻ പ്രശ്നപരിഹാരം ചൈനീസ് ജനതയുടെ വിഷയമാണ്. അതിൽ അവർ തീരുമാനമെടുക്കും. വിമത ശക്തികൾക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ചൈനയ്ക്കുണ്ട്. തായ്‌വാന്റെ പുനരേകീകരണത്തിനായുള്ള സമാധാനപരമായ ശ്രമങ്ങൾ തുടരും. എന്നാൽ, സൈനിക ബലപ്രയോഗം ഉപേക്ഷിക്കുമെന്ന് ഒരിക്കലും ഉറപ്പ് നൽകിയിട്ടില്ല."- ഷീ വ്യക്തമാക്കി.
അതേസമയം, തായ്‌വാനിലെ വിമത ശക്തികൾ ചൈനയിൽ നിന്ന് വേർപിരിയാൻ ശ്രമിക്കുമ്പോഴും തന്റെ സർക്കാർ സ്വീകരിക്കുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ഷീ പറഞ്ഞു. 'തായ്‌വാനിലെ സ്വാതന്ത്ര്യ വിഘടനവാദികളുടെ ഗുരുതരമായ പ്രകോപനങ്ങളും ബാഹ്യശക്തികളുടെ ഇടപടലുകളും നേരിടവെ അതിനെതിരെ ദൃഢനിശ്ചയത്തോടെ തങ്ങൾ പോരാട്ടം നടത്തുകയും ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാൻ ഉറച്ച തീരുമാനം പ്രകടമാക്കുകയും ചെയ്തു." തായ്‌വാനിലെ വിമത നീക്കവും വിദേശ ഇടപെടലുകളും ചെറുക്കാൻ തന്റെ സർക്കാർ പ്രവർത്തിച്ചെന്നും ഷീ വ്യക്തമാക്കി.
22 വരെ തുടരുന്ന പാർട്ടി കോൺഗ്രസിലൂടെ മാവോ സെതുംഗിന് ശേഷം രാജ്യം കണ്ട കരുത്തനായ ഭരണാധികാരിയെന്ന നേട്ടത്തിലെത്താനാണ് ഷീയുടെ ലക്ഷ്യം. കോൺഗ്രസ് ഷീയെ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റ്, പാർട്ടി ജനറൽ സെക്രട്ടറി, സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ പദവികൾ നിലനിറുത്താൻ അവസരമൊരുക്കുമെന്ന് കരുതുന്നു. ഇത്തവണത്തെ കോൺഗ്രസിൽ പാർട്ടിയുടെ ഭരണഘടനയിൽ ഭേദഗതിയും വരുത്തുന്നുണ്ട്.
ജനങ്ങളുടെ ജീവന് മുൻഗണന
ആഗോളതലത്തിൽ രാജ്യത്തെ വേറിട്ട് നിറുത്തിയ കർശന നയങ്ങളെ പറ്റിയല്ലാതെ കൊവിഡ്-19നെ കുറിച്ച് ഷീ കൂടുതൽ പരാമർശിച്ചില്ല. ചൈനയിലെ കടുത്ത കൊവിഡ് ലോക്ക്ഡൗണുകൾക്കെതിരെ ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയരവെയാണ് ഷീ അതിനെ ന്യായീകരിച്ചിരിക്കുന്നത്.
'സർക്കാരിന്റെ കൊവിഡ് നയം ചൈനീസ് ജനതയ്ക്കും അവരുടെ ജീവിതത്തിനും മുൻഗണന നൽകി. ചൈന ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉയർന്ന തോതിൽ സംരക്ഷിച്ചു. പകർച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാമൂഹ്യവും സാമ്പത്തികവുമായ വികസനവുമായി ഏകോപിപ്പിക്കുന്നതിൽ മികച്ച ഫലങ്ങൾ കൈവരിച്ചു."- ഷീ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |