തിരുവനന്തപുരം: മുഖ്യമന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നും ,എന്നാൽ, മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചാൽ മാത്രമേ കഴിയൂവെന്നും അഡ്വ.ജയശങ്കർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാരെ നിയമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഒരു മന്ത്രിയെയും പിരിച്ചുവിടാൻ ഗവർണർക്ക് കഴിയില്ല. ഗവർണറെ വിമർശിച്ചതിന്റെ പേരിൽ മന്ത്രിയെ പിരിച്ചുവിടാൻ അധികാരമുണ്ടോയെന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നിയമിക്കുന്ന മന്ത്രിമാർക്ക് ഗവർണർ അംഗീകാരം നൽകുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായാൽ മന്ത്രിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടാം. മന്ത്രി രാജിക്ക് തയ്യാറായില്ലെങ്കിൽ പുറത്താക്കാൻ ഗവർണറോട് ആവശ്യപ്പെടാം. അപ്പോൾ ഗവർണർക്ക് മന്ത്രിയെ പുറത്താക്കാം. ഇതാണ് ഭരണഘടനാ വ്യവസ്ഥ. നിയമസഭയിൽ ഭൂരിപക്ഷമില്ലെന്ന് തോന്നിയാൽ ഗവർണർക്ക് സർക്കാരിനെ പിരിച്ചുവിടാം. പലപ്പോഴും ഭൂരിപക്ഷമുള്ള മുഖ്യമന്ത്രിമാരെ ഗവർണമാർ പിരിച്ചുവിട്ടിട്ടുണ്ട്. 1984ൽ ആന്ധ്രാപ്രദേശിൽ ചൗധരി രാംലാലിനെ ഗവർണറാക്കിയത് തന്നെ മുഖ്യമന്ത്രി എൻ.ടി.രാമറാവുവിനെ അട്ടിമറിക്കാനായിരുന്നു. മുഖ്യമന്ത്രി ഉറങ്ങിക്കിടന്ന സമയത്ത് അദ്ദേഹത്തെ പുറത്താക്കിയ ശേഷം എൻ.ഭാസ്കര റാവുവിനെ നിയമിക്കുകയാണ് ചെയ്തത്. അപ്പോഴും രാമറാവുവിന് സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ പുതിയ മുഖ്യമന്ത്രിയെ നിയമിച്ചു എന്നായിരുന്നു രാംലാൽ അന്ന് പറഞ്ഞത്. എന്നാൽ അധികം വൈകാതെ രാംലാലിനെ നീക്കി ശങ്കർദയാൽ ശർമ്മയെ ഇന്ദിരാഗാന്ധി ഗവർണറാക്കി. തുടർന്ന് അദ്ദേഹം ഭാസ്കര റാവുവിനെ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. , സഭയിൽ ബഹളമുണ്ടായി. വിശ്വാസവോട്ടെടുപ്പ് നടന്നില്ല. എൻ.ടി.രാമറാവുവിനെ വിളിച്ചുവരുത്തി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അതിന് ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ, മന്ത്രിമാരുടെ കാര്യത്തിൽ അത്തരമൊരു അവകാശമില്ല. അങ്ങനെ ഒരു മന്ത്രിയെ പിരിച്ചുവിട്ട സംഭവമുണ്ടായിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |