തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തിൽ താര പരിവേഷം നേടിയ ശശി തരൂർ, കേരളത്തിലെ കോൺഗ്രസിലും അവഗണിക്കാനാവാത്ത ശക്തിയാവുന്നു.
സംസ്ഥാന കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പുകൾക്ക് വിധേയരായവരടക്കം ശശി തരൂരിനെ പരസ്യമായി പിന്തുണച്ചതാണ്, കേരള നേതൃത്വത്തിൽ കാര്യമായ പരിഗണന കിട്ടാതിരുന്ന തരൂരിന്റെ ഗ്രാഫ് ഉയർത്തുന്നത്. എ.ഐ.സി.സി നേതൃത്വത്തിനും ഇനി ശശി തരൂരിനെ പാടേ അകറ്റി നിറുത്തുക പ്രയാസമാകും. അനുദിനം വളരുന്ന മദ്ധ്യ, ഉപരി വർഗങ്ങളെ കൈയിലെടുക്കാൻ തരൂരാണ് യോഗ്യനെന്ന നിലയിലാണ് ചർച്ചകൾ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ശശി തരൂരിന് കിട്ടുന്ന സ്വീകാര്യതയെ കോൺഗ്രസ് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കുമെന്നും ഉറ്റുനോക്കപ്പെടുന്നു. എന്നാൽ, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനതയിലേക്കിറങ്ങിച്ചെല്ലുന്നതിൽ തരൂരിനുള്ള പരിമിതി ചോദ്യ ചിഹ്നവുമാണ്.
സ്വന്തം ഗ്രൂപ്പ് നേതൃത്വങ്ങൾ മല്ലികാർജുൻ ഖാർഗെയ്ക്കായി ആഹ്വാനം നടത്തിയപ്പോഴും ശശി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ മടി കാട്ടാതിരുന്നവരുടെ രാഷ്ട്രീയ മനംമാറ്റം, കേരളത്തിലെ കോൺഗ്രസിൽ പുതിയ തിരുത്തൽ ശക്തിക്ക് വഴിയൊരുക്കാം. കേരളത്തിൽ നിന്ന് ഏറിയാൽ അമ്പത് വോട്ടാണ്, സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ശശി തരൂർ വലിയ പിന്തുണ നേടിക്കൊണ്ടിരുന്നപ്പോഴും സംസ്ഥാനത്തെ മുൻനിര നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 120 മുതൽ 130 വരെ വോട്ടുകൾ കിട്ടിയെന്നാണ് തരൂർ പക്ഷത്തിന്റെ അവകാശവാദം. പോൾ ചെയ്ത 294 വോട്ടിൽ 130 വോട്ടെന്നത് അത്ര നിസ്സാരമല്ല. മത്സരത്തിന് ശേഷവും ഹൈബി ഈഡന്റെയും ശബരിനാഥന്റെയും മറ്റും പ്രതികരണങ്ങൾ തരൂരിനോടുള്ള യുവജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്നതാണ്.
2009ലാണ് തിരുവനന്തപുരത്ത് നിന്ന് ശശി തരൂർ ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം, ഇന്ത്യൻ രാഷ്ട്രീയത്തിൽ ബലപരീക്ഷണത്തിന് മുതിർന്ന തരൂരിനെ, സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒരു കൈയകലത്തിലേ നിറുത്തിയിട്ടുള്ളൂ. ഇനി അങ്ങനെ പറ്റില്ല. മുതിർന്ന നേതാക്കളെ അലോസരപ്പെടുത്തുന്നതാണ് തരൂരിന് കിട്ടുന്ന സ്വീകാര്യത. അതേ സമയം, പഞ്ചനക്ഷത്ര സംസ്കാരം പുലർത്തിപ്പോന്ന ശശി തരൂരിന് വിശാല ഇന്ത്യയിലെ അടിസ്ഥാനവർഗത്തെ കൈയിലെടുക്കാനുള്ള കൗശലം വശമുണ്ടോയെന്ന ചോദ്യമാണ് വിമർശകർ
ഉയർത്തുന്നത്.
സോണിയയുമായി ചർച്ച
നടത്തി ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ ശശി തരൂർ ഇന്നലെ, നിലവിലെ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. സോണിയയുടെ ഡൽഹി ജൻപഥിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം ഉറപ്പിക്കാൻ ഖാർഗെ-തരൂർ മത്സരത്തിന് സാധിച്ചെന്ന് സോണിയ പറഞ്ഞു. ഹൈക്കമാൻഡ് പിന്തുണയ്ക്ക് തരൂർ നന്ദി പറഞ്ഞു.
ഔദ്യോഗിക പരിവേഷമുള്ള സ്ഥാനാർത്ഥി മല്ലികാർജ്ജുൻ ഖാർഗെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഒറ്റയ്ക്ക് മത്സരിച്ച ശശി തരൂർ ആയിരത്തിലധികം വോട്ടു നേടിയത് പാർട്ടിയിൽ വലിയ ചർച്ചയായതിനിടെയാണ് കൂടിക്കാഴ്ച. ഉടൻ നടക്കുന്ന എ.ഐ.സി.സി, പ്രവർത്തക സമിതി പുനഃസംഘടനയിൽ തരൂരിനെ പരിഗണിക്കുമെന്നും സൂചനയുണ്ട്. അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച പ്രശ്നങ്ങൾ ശരിയായ രീതിയിൽ തിരഞ്ഞെടുപ്പ് അതോറിട്ടി സ്വീകരിച്ചില്ലെന്ന് തരൂർ പരാതിപ്പെട്ടതായി അറിയുന്നു.
തരൂരിന് പൊയ്മുഖം:
മിസ്ത്രി
അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികളിൽ തൃപ്തനാണെന്ന് തന്നോടും, മാദ്ധ്യമങ്ങളോട് മറ്റൊന്നും പറഞ്ഞ ശശി തരൂരിന് രണ്ടു മുഖമുണ്ടെന്ന് തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രി ആരോപിച്ചു. ഒരു കുരുവിനെ മലയാക്കി കാണിക്കുകയാണ് തരൂർ ചെയ്തത്.മാദ്ധ്യമങ്ങളുമായി പരാതി പങ്കുവച്ചിട്ടും ,തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തരൂർ ഉയർത്തിയ പ്രശ്നങ്ങൾ തങ്ങൾ പരിഗണിച്ചെന്നും മിസ്ത്രി ചൂണ്ടിക്കാട്ടി.
തരൂരിന്റെ കത്തിൽ മൗനം പാലിച്ചത് പാർട്ടി താത്പ്പര്യം കണക്കിലെടുത്താണ്. അന്യായമായ പെരുമാറ്റമാണ് തരൂരിന്റെ ഭാഗത്തു നിന്നുണ്ടായത്. മുഴുവൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പക്ഷപാതപരമാണെന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമിച്ചത്.നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് രണ്ട് ദിവസം മുൻപ് എല്ലാ വോട്ടർമാരുടെയും ടെലിഫോൺ നമ്പറുകളുള്ള പട്ടിക നൽകിയിരുന്നു. തുടർന്നാണ് 3,000 വോട്ടർമാരുടെ ഫോൺ നമ്പറുകൾ ലഭിച്ചില്ലെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഒന്നാം നമ്പരായി മല്ലികാർജ്ജുന ഖാർഗെയുടെ പേരുള്ളതിനാൽ ബാലറ്റിൽ '1' എന്നെഴുതി വോട്ടു ചെയ്യുന്നത് ചോദ്യം ചെയ്തപ്പോഴാണ് അതു മാറ്റി ടിക്ക് മാർക്ക് അനുവദിച്ചത്. എന്നിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ഗൂഢാലോചന നടത്തിയതായി ആരോപിച്ചെന്നും മിസ്ത്രി ചൂണ്ടിക്കാട്ടി.
സ്ഥാനാരോഹണത്തിന്
വിപുലമായ ചടങ്ങ്
26ന് ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന വിപുലമായ ചടങ്ങിലാകും മല്ലികാർജുൻ ഖാർഗെയുടെ സ്ഥാനാരോഹണം. പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, എംപിമാർ, പി.സി.സി അദ്ധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, മുൻ മുഖ്യമന്ത്രിമാർ, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാർ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.
മത്സരിക്കുന്നവർക്ക് പാർട്ടിയിൽ
സംവരണമില്ല: കെ. മുരളീധരൻ
#ഖാർഗെയ്ക്ക് ഊന്നുവടിയുടെ ആവശ്യമില്ല
തിരുവനന്തപുരം: എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിന് വർക്കിംഗ് പ്രസിഡന്റ് പദവി പോലെ പാർട്ടിയിലേതെങ്കിലും പ്രമുഖ സ്ഥാനം നൽകിയേക്കുമെന്ന വാർത്ത തള്ളി കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ. മത്സരിക്കുന്നവർക്ക് പാർട്ടിയിൽ പ്രത്യേക സംവരണമൊന്നുമില്ലെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മല്ലികാർജുൻ ഖാർഗെയ്ക്ക് നല്ല ആരോഗ്യമുണ്ട്. അദ്ദേഹത്തിന് ഊന്നുവടിയുടെ ആവശ്യമില്ല. രാഹുൽഗാന്ധി മത്സരിച്ചിരുന്നെങ്കിൽ തരൂരല്ല, ആരായാലും നൂറു വോട്ട് പോലും ലഭിക്കില്ലായിരുന്നു. നെഹ്റു കുടുംബത്തിന്റെ ഉപദേശമനുസരിച്ച് തന്നെയാവും കോൺഗ്രസ് തുടർന്നും പ്രവർത്തിക്കുക. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നല്ല രീതിയിലാണ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രതീതിയായിരുന്നു. ഇടതുമുന്നണിയും യു.ഡി.എഫും ഏറ്റുമുട്ടുന്നത് പോലെയായി. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പിൽ ഒട്ടും അംഗീകരിക്കാനാകാത്ത സൈബറാക്രമണമാണ് നടന്നത്. മല്ലികാർജുൻ ഖാർഗെയെ ചിലർ വ്യക്തിപരമായി അധിക്ഷേപിച്ചു. അതിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകരുണ്ടാകാം. ചില സി.പി.എം നേതാക്കൾക്കിപ്പോൾ ശശി തരൂരിനോട് നല്ല സ്നേഹമുണ്ടായിട്ടുണ്ട്.ചിലർ മോശമായാണ് മല്ലികാർജുൻ ഖാർഗെയെ അവതരിപ്പിച്ചത്. എന്നാൽ കെ.എസ്. ശബരിനാഥൻ അന്തസ്സായി അഭിപ്രായം പറഞ്ഞു. തിരഞ്ഞെടുപ്പിൽ സംഭവിക്കാൻ പാടില്ലാത്തതൊക്കെ നടന്നിട്ടുണ്ട്. വാട്സാപ്പും യൂട്യൂബും നോക്കിയല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകസമിതിയിലെ 13 സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് വേണമെന്ന് പറഞ്ഞാൽ നടത്തും. പുതിയ പ്രസിഡന്റ് നല്ല ആക്ടീവാണ്. ഭാരത് ജോഡോ യാത്രയിൽ നന്നായി അദ്ദേഹം നടന്നു. വർക്കിംഗും താങ്ങുമൊന്നും അദ്ദേഹത്തിനാവശ്യമില്ല. സൈബറാക്രമണം നടത്തിയവരെ തരൂർ നിരുത്സാഹപ്പെടുത്തിയില്ല. അത് തരൂർ അറിയാത്തത് കൊണ്ടാവാമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |