തിരുവനന്തപുരം: താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കെ.പി.സി.സിക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ വാദിക്കുന്നു. ഒളിവിലായതിനാൽ അഭിഭാഷകൻ മുഖേന ഇന്നലെരാവിലെയാണ് വിശദീകരണം കൈമാറിയത്. പാർട്ടി നടപടിയെടുക്കും മുമ്പ് തന്നെക്കൂടി കേൾക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്നലെയ്ക്കകം എം.എൽ.എ വിശദീകരണം നൽകണമെന്നായിരുന്നു കെ.പി.സി.സി നിർദ്ദേശം.
പരാതിക്കാരിയായ യുവതി വാദിയോ പ്രതിയോ ആയിട്ടുള്ള 49 കേസുകളുണ്ടെന്നും കുറിപ്പിലുണ്ട്. പലർക്കുമെതിരെ മുമ്പും യുവതി കേസ് നൽകിയിട്ടുണ്ട്. പി.ആർ ഏജൻസി ജീവനക്കാരിയെന്ന നിലയ്ക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും പറയുന്നു.
ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷമാകും ഇതിൽ തുടർനടപടി സ്വീകരിക്കുക. എൽദോസിനെതിരെ നടപടിസാദ്ധ്യത തള്ളാനാവില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യം ഉൾപ്പെടെ പരിശോധിക്കും. ആരോപണമുയർന്നതിനു പിന്നാലെ സ്വന്തം ഭാഗം വിശദീകരിക്കാതെ എം.എൽ.എ ഒളിവിൽ പോയത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന വികാരമാണ് നേതാക്കൾക്ക്. എൽദോസിന്റെ പെരുമാറ്റരീതിയിലടക്കം പാർട്ടിക്കകത്തും പരാതികളുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |