തിരുവനന്തപുരം: പാനൽ തയ്യാറാക്കി നിയമനം നടത്തണമെന്നതടക്കമുള്ള യു.ജി.സി നിബന്ധനകൾ പാലിച്ചില്ലെന്ന കാരണത്താൽ ശാസ്ത്ര, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ സംസ്ഥാനത്തെ മറ്റു നാലു വി.സിമാരുടെ ഭാവിയും തുലാസിലായി.
സംസ്കൃതം, എം.ജി, ഫിഷറീസ്, കണ്ണൂർ വി.സിമാരുടെ കാര്യത്തിൽ ഈ അയോഗ്യത ബാധകമാവുന്ന പശ്ചാത്തലത്തിലാണിത്. കേരള വി.സി ഡോ.മഹാദേവൻപിള്ളയെയും ബാധിക്കുമെങ്കിലും അദ്ദേഹത്തിന്റെ കാലാവധി തിങ്കളാഴ്ച പൂർത്തിയാവുന്നതിനാൽ രക്ഷപ്പെടും.സർക്കാരുമായും കേരള, കണ്ണൂർ വി.സിമാരുമായും ഉടക്കിനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ, വി.സിമാരുടെ നിയമന രേഖകൾ ശേഖരിക്കാൻ രാജ്ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി.അദ്ദേഹം ഇന്ന് കേരളത്തിൽ മടങ്ങിയെത്തും.
വി.സിമാരെ അയോഗ്യരാക്കാൻ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഹൈക്കോടതിയിൽ ക്വോവാറണ്ടോ ഹർജി നൽകുമെന്നറിയുന്നു. കണ്ണൂർ വി.സി പുനർനിയമനത്തിനെതിരേ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയിൽ അപ്പീൽ പോയിരിക്കുകാണ്.
യു.ജി.സിക്ക് വിരുദ്ധം
യൂണിവേഴ്സിറ്റി നിയമം
സെർച്ച് കമ്മിറ്റി നൽകുന്ന മൂന്നു മുതൽ അഞ്ചു വരെ പേരുകളുള്ള പാനലിൽ നിന്നായിരിക്കണം വി.സി നിയമനമെന്ന് 2010ലെ യു.ജി.സി റഗുലേഷനിലുണ്ട്. ആറു മാസത്തിനകം എല്ലാ സർവകലാശാലകളുടെയും നിയമവും ചട്ടവും ഇതിനനുസരിച്ച് ഭേദഗതി ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചെങ്കിലും വകവച്ചില്ല.
സർവകലാശാലാ നിയമ പ്രകാരം പാനലിനു പകരം ഒരു പേരായാലും മതി. 'വേണ്ടപ്പെട്ടവരെ' വി.സിയാക്കാനുള്ള ഈ തന്ത്രമാണ് സുപ്രീംകോടതി ഉത്തരവോടെ പൊളിഞ്ഞത്.
യോഗ്യരാണ്,
എങ്കിലും
എം.ജി. വി.സി:
നാനോപോളിമർ ശാസ്ത്രജ്ഞനായ ഡോ.സാബു തോമസ് എ.ഡി.സയിന്റിഫിക് ഇൻഡക്‌സ് ശാസ്ത്രജ്ഞൻമാർക്കായി നടത്തിയ റാങ്കിംഗിൽ കേരളത്തിലെ ഒന്നാമൻ.
കാലാവധി :2023മേയ് വരെ
സംസ്കൃതം വി.സി
ദേശീയ അന്തർദേശീയ ജേണലുകളുടെ എഡിറ്ററും അക്കാഡമി അവാർഡ് നേടിയ എഴുത്തുകാരനുമാണ് ഡോ.എം.വി.നാരായണൻ. ബ്രിട്ടണിൽ നിന്ന് പി.എച്ച്ഡി.
കാലാവധി: 2026 മാർച്ച്
കണ്ണൂർ വി.സി
ജാമിയമില്ലിയ സർവകലാശാലയിലെ പ്രൊഫസറും ഇന്ത്യൻ ചരിത്ര കൗൺസിലിന്റെ മെമ്പർസെക്രട്ടറിയുമായിരുന്നു ഗോപിനാഥ് രവീന്ദ്രൻ.
കാലാവധി:2025 നവംബർ
ഫിഷറീസ് വി.സി.
ബ്രിട്ടണിൽ നിന്ന് ഫിഷ് വൈറോളജിയിൽ പി.എച്ച്ഡി. അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയിൽ നിന്ന് പോസ്റ്റു ഡോക്ടറൽ ഫെലോഷിപ്പ്.
2026 ജനുവരി വരെ കാലാവധി.
ഇനിയുള്ള
സാദ്ധ്യത
1.വി.സിമാരുടെ നിയമനഫയൽ പരിശോധിച്ച് നോട്ടീസ് നൽകി
വിളിച്ചുവരുത്തി ഗവർണർക്ക് ഹിയറിംഗ് നടത്താം
2.ചട്ടം പാലിക്കാത്തതിനാൽ നിയമനം റദ്ദാക്കി ഉത്തരവിറക്കാം
3.കോടതികളിലുള്ള കേസുകളിൽ നിലപാടറിയിക്കാം
4.പുതിയ വി.സിമാരെ കണ്ടെത്താൻ സെർച്ച്കമ്മിറ്റിയെ വയ്ക്കാം
ഡോ. രാജശ്രീയുടെ നിയമനം
ചട്ടംലംഘിച്ച്: സുപ്രീംകോടതി
#എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ.എം. എസ്. രാജശ്രീയെ നിയമിച്ചത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായെന്ന് സുപ്രീം കോടതി.
# മൂന്നു മുതൽ അഞ്ചുവരെ പേർ ഉൾപ്പെട്ട പാനലിന് പകരം രാജശ്രീയെമാത്രം ശുപാർശ ചെയ്തതും സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയെ ഒഴിവാക്കിയതും ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും നിയമ ലംഘനം.
# കുസാറ്റ് എൻജിനീയറിംഗ് ഫാക്കൽറ്റി മുൻ ഡീൻ പ്രൊഫ.പി.എസ്.ശ്രീജിത്ത് നൽകിയ അപ്പീലിലാണ് നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
രാജശ്രീയുടെ കാലാവധി ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണ് വിധി വന്നത്.
ഗവർണർ പുതിയ സെർച്ച് കമ്മിറ്റി ഉടൻ നിയമിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |