മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുത്ത് സംസ്ഥാന സർക്കാർ കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (കെ.പി.പി.എൽ) എന്ന പുതിയ കമ്പനിയാക്കിയശേഷമുള്ള ആദ്യ വാണിജ്യാധിഷ്‌ഠിത ഉത്‌പാദനം നവംബർ ഒന്നിന് ആരംഭിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ചടങ്ങിൽ മന്ത്രി രാജീവ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എൻ.വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ സംബന്ധിക്കും. ഉന്നത ഗുണമേന്മയുള്ള ന്യൂസ്‌പ്രിന്റാണ് ഉത്പാദിപ്പിക്കുക. 3,000 കോടി രൂപ വിറുവരവാണ് ലക്ഷ്യം. 3000 പേർക്ക് തൊഴിലും പ്രതിവർഷം അഞ്ചുലക്ഷം മെട്രിക് ടൺ ഉത്പാദനശേഷിയും ഉന്നമിടുന്നു. നാലുഘട്ടങ്ങളിലായാണ് പുനരുദ്ധാരണം. നിർമ്മാണപ്രവർത്തനം സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകൾക്കും ടെക്സ്റ്റ് ബുക്കുകൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകൾ നിർമ്മിക്കും. പേപ്പർ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കൾ ഉറപ്പാക്കാൻ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും വനംവകുപ്പിന്റെ തോട്ടത്തിൽ നിന്നും 24,000 മെട്രിക് ടൺ തടി സാമഗ്രികൾ ലഭ്യമാക്കും.
ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് മൂന്നും നാലുംഘട്ടങ്ങൾക്കുള്ള തുക സമാഹരിക്കുക. 27 മാസത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മൂന്നാംഘട്ടത്തിനായി 650 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള പാക്കേജിംഗ് ബോർഡുകളാണ് ഈ ഘട്ടത്തിൽ ഉൽപാദിപ്പിക്കുക. നാലാംഘട്ടം 17 മാസം കൊണ്ട് പൂർത്തിയാക്കി പാക്കേജിംഗ് ഗ്രേഡ് പേപ്പർ ഉത്പാദനം തുടങ്ങും. 350 കോടി രൂപയാണ് ഈ ഘട്ടത്തിലെ പ്രതീക്ഷിതചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |