മഹാരഥൻമാർക്കൊപ്പം പയ്യാമ്പലത്ത് നിത്യനിദ്ര
കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്ക് ജന്മനാട് കണ്ണീരോടെ വിടനൽകി. കെ.പി.പി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, രമേശ് ചെന്നിത്തല, എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ,സജീവ് ജോസഫ്, സണ്ണി ജോസഫ് എന്നിവരുൾപ്പെടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ പയ്യാമ്പലത്ത് സ്വദേശാഭിമാനി സ്‌മൃതിമണ്ഡപത്തിനരികിൽ ഒരുക്കിയ സ്ഥലത്ത് മകൻ ജവഹർ ചിതയ്ക്ക് തീകൊളുത്തി. വ്യാഴാഴ്ച രാത്രി പത്തരയോടെ കണ്ണൂർ ഡി.സി.സി ഓഫീസ് മന്ദിരത്തിലെത്തിച്ച പാച്ചേനിയുടെ ഭൗതികശരീരം ഒരുനോക്കുകാണാൻ ആയിരങ്ങളെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ ഡി.സി.സി ഓഫീസ് അങ്കണത്തിൽ നിന്ന് ഭൗതിക ശരീരം വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുവന്നു. ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജും സണ്ണിജോസഫ് എം.എൽ.എയും സേവാദൾ വോളന്റിയർമാരും പാച്ചേനിയുടെ ഭൗതീകദേഹം ചുമലിലേന്തി.
സ്പീക്കർ എ.എൻ. ഷംസീർ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ,ജെബി മേത്തർ, പി.സന്തോഷ് കുമാർ, എം.എൽ.എമാരായ ടി.സിദ്ദിഖ്, എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി.മോഹനൻ, ഷാഫി പറമ്പിൽ,മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം ജില്ലാസെക്രട്ടറി എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, കോൺഗ്രസ് നേതാക്കളായ വി.ടി. ബൽറാം,ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പാച്ചേനിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.
പാച്ചേനിയുടെ കുടുംബത്തിന് കെ.പി.സി.സി വീട് വച്ചു നൽകും
സ്വന്തം വീട് വിറ്റ് ഡി.സി.സി ഓഫീസ് പൂർത്തിയാക്കിയ സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കെ.പി.സി.സി വീടു വച്ചു നൽകുമെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. പാച്ചേനിയുടെ നിര്യാണത്തിൽ കണ്ണൂർ പയ്യാമ്പലത്ത് നടന്ന സർവകക്ഷി അനുയോചനയോഗത്തിലാണ് സുധാകരന്റെ പ്രഖ്യാപനം. പാച്ചേനിയുടെ കുടുംബത്തിന്റെ എല്ലാ ബാദ്ധ്യതകളും പാർട്ടി ഏറ്റെടുക്കുമെന്ന് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |