തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായതായി മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ 2016 ആക്ടിന്റെ സെക്‌ഷൻ 34 പ്രകാരമാണ് സംവരണം മൂന്നിൽ നിന്ന് നാലായി ഉയർത്തിയത്. ഇതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് ഡെപ്യൂട്ടി കളക്ടർ, അസിസ്റ്റന്റ് എൻജിനിയർ,സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ,സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ്, ലെജിസ്ലേച്ചൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അഗ്രിക്കൾച്ചറൽ ഓഫീസർ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് , വെറ്ററിനറി സർജൻ,മൃഗസംരക്ഷണ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി 654 തസ്തികകൾ കണ്ടെത്തിയത്.
ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 49 കോമൺ കാറ്റഗറി തസ്തികകൾക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് നേരത്തെ ഉത്തരവായിരുന്നു.
ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുന്നത്
കാഴ്ചയില്ലാത്തവർ,കാഴ്ച പരിമിതിയുള്ളവർ, ബധിരർ,കേൾവി പരിമിതിയുള്ളവർ, സെറിബ്രൽ പാൾസി രോഗബാധിതർ, കുഷ്ഠരോഗം ഭേദമായവർ, ഹ്രസ്വകായർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, മസ്‌കുലാർ ഡിസ്‌ട്രോഫി, ചലനശേഷി നഷ്ടപ്പെട്ടവർ, ഓട്ടിസം ബാധിതർ, ബുദ്ധിവൈകല്യമുള്ളവർ, പ്രത്യേക പഠന വൈകല്യമുള്ളവർ, മാനസികരോഗമുള്ളവർ, ഒന്നിലധികം വൈകല്യങ്ങളുള്ളവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |