കൊച്ചി: ബഫർസോൺ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ വിഭാഗം ആളുകളുടെയും ആവശ്യം പരിഗണിക്കുമെന്നും കൊച്ചിയിൽ സമിതിയുടെ ആദ്യയോഗത്തിൽ അദ്ദേഹം പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വനം, തദ്ദേശം, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാരും വനം മേധാവിയും പങ്കെടുത്തു. സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കുകയാണ് വിദഗ്ദ്ധ സമിതിയുടെ ചുമതല. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരാണ് സമിതിയെ നിയോഗിച്ചത്. കേരളത്തിൽ 3211.73 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 16 വന്യജീവിസങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളും രണ്ടു കടുവാസങ്കേതങ്ങൾ ഉൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളുമുണ്ട്. ഇവയെല്ലാം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാൽ സാധാരണ ജനജീവിതം തടസപ്പെടുമെന്ന ആശങ്ക മലയോര മേഖലയിലാകെയുണ്ട്. സംരക്ഷിത വനമേഖലകളിൽ 49,374 കെട്ടിടങ്ങളുണ്ടെന്ന് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയിരുന്നു. നേരിട്ട് സർവേ നടത്തി കൃത്യമായി കണക്കുകൾ ശേഖരിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
യോഗതീരുമാനങ്ങൾ
#വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിലുള്ള ഫീൽഡ് വെരിഫിക്കേഷൻ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ വനം, റവന്യൂ വകുപ്പുകളുടെ ഏകോപനത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കണം.
#ഓരോ സംരക്ഷിത പ്രദേശത്തിന്റെയും ചുറ്റുമുള്ള പരിശോധന മേഖലയുടെ പ്രാദേശിക പ്രത്യേകതകളും കണക്കിലെടുക്കണം.
# ബഫർസോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങൾ ജനങ്ങളുടെ അറിവിലേക്ക് എത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |