തിരുവനന്തപുരം: തദ്ദേശ വകുപ്പ് ഏകീകരണത്തിനായി പ്രത്യേക ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെ ജോയിന്റ് ഡയറക്ടർമാർ 25ൽ നിന്ന് 44 ആകും. ഇതോടെ കൂടുതൽ ചുമതലകളിലേക്ക് ജോയിന്റ് ഡയറക്ടർമാരെത്തും. ഇതിനുള്ള തസ്തികകൾ സൃഷ്ടിച്ചിരുന്നെങ്കിലും പ്രത്യേക ചട്ടങ്ങളില്ലാത്തതിനാൽ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല. ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയാൽ ജോയിന്റ് ഡയറക്ടറാകും.
ജില്ലാ മേധാവികൾ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയ തസ്തികളെല്ലാം ജോയിന്റ് ഡയറക്ടർക്ക് തുല്യമാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ജോയിന്റ് ഡയറക്ടർ തസ്തിക, ജില്ലാ വികസന അതോറിട്ടികളിലെ സെക്രട്ടറി തുടങ്ങിയ തസ്തികകളും തദ്ദേശ ജോയിന്റ് സെക്രട്ടറിമാർക്കാണ്. ഡെപ്യൂട്ടേഷൻ തസ്തികയായിരുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും തദ്ദേശവകുപ്പിന്റേതായി. ഈ തസ്തികയിലുള്ളവരെയെല്ലാം മാറ്റി നിയമിക്കാം.
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി (ഗ്രേഡ് 3), സീനിയർ സൂപ്രണ്ട്, ഡപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി, ഡെപ്യൂട്ടി കോർപറേഷൻ സെക്രട്ടറി തുടങ്ങിയ തസ്തികകളിലുള്ളവരെയും പരസ്പരം മാറ്റി നിയമിക്കാം. സെക്രട്ടറിമാരിൽ 40 ശതമാനം പേരെ നേരിട്ട് നിയമിക്കും.
മേധാവി പ്രിൻസിപ്പൽ ഡയറക്ടർ
പഞ്ചായത്ത്, നഗര - ഗ്രാമാസൂത്രണം, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശ എൻജിനിയറിംഗ് എന്നീ വകുപ്പുകൾ ഏകീകരിച്ചതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് സംസ്ഥാനം തദ്ദേശ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറാണ് മേധാവി. വിജ്ഞാപനത്തോടെ പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മിഷണർ തസ്തികകൾ ഇല്ലാതായി. പകരം റൂറൽ, അർബൻ ഡയറക്ടർമാർ വന്നു. ഈ തസ്തികകളിൽ ഐ.എ.എസ് ഉദ്യോഗസ്ഥരാകും. എൻജിനിയറിംഗ് വിഭാഗത്തിൽ ചീഫ് എൻജിനിയറും ആസൂത്രണ വിഭാഗത്തിൽ ചീഫ് ടൗൺ പ്ലാനറും മേധാവിയാകും. ചട്ടം നിലവിലാകുന്നതോടെ ജീവനക്കാരുടെ സീനിയോറിട്ടി സംരക്ഷിച്ച് സ്ഥാനക്കയറ്റത്തിന് പരിഗണിക്കും. ചട്ടങ്ങൾ സംബന്ധിച്ച പരാതി പരിശോധിക്കാൻ ഒരു വർഷത്തേക്കു പ്രത്യേക പരിഹാര സംവിധാനവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |