തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി പൊലീസിന് നൽകിയ മൊഴി പുറത്തായി.
ഒക്ടോബർ 9ന് എൽദോസ് പരാതിക്കാരിയെ ഫോൺ വിളിച്ച് കോവളം സ്റ്രേഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നും ഇതേക്കുറിച്ച് സംസാരിക്കാൻ ജിഷ്ണു എന്നയാളെ കാറുമായി അയയ്ക്കുമെന്നും അറിയിച്ചു. കാർ പാളയത്തെത്തിയപ്പോൾ എം.എൽ.എ കയറി. പിന്നീട് വഞ്ചിയൂരിലെ അഡ്വ.സുധീറിന്റെ ഓഫീസിൽ എത്തിച്ചു. പരാതി പിൻവലിച്ചില്ലെങ്കിൽ ഹണിട്രാപ്പിൽ കുടുക്കുമെന്ന് അവിടെയുണ്ടായിരുന്ന അഡ്വ. അലക്സ് ഭീഷണിപ്പെടുത്തി. മുദ്രപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ 30ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വിസമ്മതിച്ചപ്പോൾ എം.എൽ.എ അസഭ്യം വിളിച്ചു. തല കുനിച്ചു വച്ച് കഴുത്തിന് താഴെ കൈമടക്കി ഇടിച്ചു. ചുരിദാറിലും തലമുടിയിലും പിടിച്ചു വലിച്ചു. ചുരിദാറിന്റെ പിൻവശം കീറി. മുടിയിലും ചുരിദാറിലും പിടിച്ച് മുദ്രപത്രത്തിൽ ഒപ്പിടീക്കാൻ ശ്രമിച്ചു.
എം.എൽ.എയുടെ പി.ആർ ജോലി ചെയ്തതിന്റെ ശമ്പളം കിട്ടാത്തതിനാലാണ് കള്ളക്കേസ് കൊടുത്തതെന്നാണ് മുദ്രപത്രത്തിലുണ്ടായിരുന്നത്. ചുരിദാറിന്റെ ഷാൾ അടക്കം കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. പിന്നീട് ശക്തിയായി തറയിലേക്ക് തള്ളിയിട്ടു. വീഴ്ചയിൽ കൈമുട്ടിന് പരിക്കേറ്റു. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ സുധീറും ജോസും തടഞ്ഞു. പ്രസ് മലയാളം ചാനൽ റിപ്പോർട്ടർ രാഗം രാധാകൃഷ്ണൻ ഫോണിൽ വീഡിയോ ചിത്രീകരിച്ചു. വീഡിയോ ചാനലിലൂടെ കാണിച്ച് ഹണിട്രാപ്പിൽ പെടുത്തുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഓട്ടോയിൽ കയറാൻ ശ്രമിച്ചപ്പോൾ അവർ കാറിൽ കയറ്റി. അഡ്വ. ജോസാണ് കാറോടിച്ചത്. അഡ്വ. സുധീറും അലക്‌സും ആ കാറിൽ കയറി. സുധീർ കാറിന്റെ പിന്നിലാണ് ഇരുന്നത്. ലോഡ്സ് ആശുപത്രിക്ക് സമീപം തന്നെ റോഡിൽ തള്ളിയിട്ടശേഷം അവർ കാർ ഓടിച്ചുപോയി. എം.എൽ.എയെ പേടിച്ചാണ് വിവരം പൊലീസ് സ്റ്റേഷനിൽ പറയാതിരുന്നതെന്നും മൊഴിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |