കോട്ടയം: പത്രക്കടലാസ് മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ളവയും കേരള പേപ്പർ പ്രോഡക്ട്‌സ് (കെ.പി.പി.എൽ) ഉത്പാദിപ്പിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന്റെ ഉദ്ഘാടനം വെള്ളൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പേപ്പർ നിർമ്മാണത്തിനാവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും വെട്ടാനും സർക്കാർ തലത്തിൽ തീരുമാനമെടുക്കും. മാർച്ചോടെ കെ.പി.പി.എല്ലിന്റെ ഉത്പാദനം ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ തൊഴിലാളികൾക്ക് സ്ഥിരംനിയമനം നൽകുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് അറിയിച്ചു. 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണ് ലക്ഷ്യം. 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും.
കെ.പി.പി.എൽ അങ്കണത്തിൽ ആദ്യ ലോഡുമായുള്ള വാഹനം മന്ത്രി കെ.എൻ. ബാലഗോപാൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി-ഇങ്കിംഗ് ഫാക്ടറിയുടെ സ്വിച്ച് ഓൺ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥികൾ ഒത്തുചേർന്ന് പേപ്പർ ഉത്പാദനത്തിന്റെ പ്രതീകാത്മക റോൾ ഓൺ നിർവഹിച്ചു. വുഡ് ഫീഡിംഗിന്റെ വിദൂര നിയന്ത്രിത ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ സി.കെ.ആശ, മോൻസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |