ന്യൂഡൽഹി: ഗവർണർ സർവ്വാധികാരി ചമയേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണത്തിന് തിരിച്ചടിയായി,
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും ആയുധമാക്കി ആരിഫ് മുഹമ്മദ് ഖാൻ.
മുഖ്യമന്ത്രിയുടെ ഓഫീസിനും അദ്ദേഹവുമായി അടുപ്പമുള്ളവർക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ഇടപെടുമെന്ന് ഇന്നലെ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഗവർണർ മുന്നറിയിപ്പ് നൽകിയത്.
ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്താനിരിക്കെയാണ് മുഖ്യമന്ത്രിയുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ രൂക്ഷമാക്കുന്ന വെടിമരുന്നിട്ടത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരന്റെയും സ്വപ്‌ന സുരേഷിന്റെയും പേര് പറയാതെ, സ്വപ്നയുടെ പുതിയ ആരോപണങ്ങളും അവരുടെ പുസ‌്‌തകത്തിലെ വെളിപ്പെടുത്തലുകളും ആയുധമാക്കിയാണ് ഗവർണറുടെ തിരിച്ചടി.
ശരപ്രയോഗത്തിൽ
ശിവശങ്കർ, സ്വപ്ന
സ്വർണക്കടത്തിൽ പങ്കുള്ളവർ ആരൊക്കെയെന്നത് പരസ്യമാണ്. വിവരങ്ങൾ അടുത്തിടെ ഇറങ്ങിയ പുസ്‌തകത്തിലുണ്ട്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കിയില്ലേ. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണോ
ആ വനിത ആ ഉദ്യോഗസ്ഥനെ കാണാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയില്ലേ. അവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ജോലി ശരിയാക്കിയില്ലേ. അവരെ ആരാണ് ഹിൽസ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയാണ് എല്ലാ ആരോപണങ്ങളും
സർക്കാരിന്റെ ഒരു കാര്യത്തിലും ഞാൻ ഇടപെട്ടിട്ടില്ല. എന്നാൽ കള്ളക്കടത്ത് ബന്ധമുള്ള ആളുകളെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നുവെന്ന് ഇപ്പോൾ ഞാൻ പറയും. അതന്വേഷിക്കാൻ സംസ്ഥാനത്തെ ഏജൻസികളെ അനുവദിക്കുന്നില്ല.
ഈ സാഹചര്യത്തിൽ ഞാൻ ഇടപെടും. എങ്ങനെ ഇടപെടുമെന്ന് പറയുന്നില്ല. നിയമം നടപ്പാക്കുകയാണ് എന്റെ ഉത്തരവാദിത്വം. ഭരണാധികാരിയുടെ ഉത്തരവ് നടപ്പാക്കലല്ലെന്നും ഗവർണർ തുറന്നടിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |