തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കിയ മന്ത്രിസഭാ തീരുമാനം പ്രതിഷേധത്തെത്തുടർന്ന് മരവിപ്പിച്ച നടപടിയിൽ ഇനി വിവാദം വേണ്ടെന്ന ധാരണയിൽ സി.പി.എം. സംസ്ഥാന സർക്കാരിനെതിരായ ഗവർണറുടെ നീക്കങ്ങളോട് വിട്ടുവീഴ്ച വേണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സാംസ്കാരിക രംഗത്തെ പാർട്ടിയുടെ ഇടപെടൽ സംബന്ധിച്ച പുതിയ സമീപനരേഖയും സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തിയ രേഖ ഇന്ന് തുടങ്ങുന്ന സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും.പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന വ്യവസ്ഥകളുടെ ഏകീകരണവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതി സമർപ്പിച്ച ദീർഘമായ റിപ്പോർട്ടിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു പെൻഷൻ പ്രായം അറുപതാക്കാനുള്ള നിർദ്ദേശമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ചില സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം അറുപത് വയസ് നിലവിലുള്ള സ്ഥിതിക്ക് ഇതിലത്ര കാര്യമില്ലായിരുന്നു. പെൻഷൻപ്രായം ഉയർത്തുകയെന്നത് പാർട്ടിയുടെയോ മുന്നണിയുടെയോ നയമല്ല. വിവാദമായ സ്ഥിതിക്ക് ആശയക്കുഴപ്പമൊഴിവാക്കാനാണ് ഉത്തരവ് മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ വരുതിയിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാർട്ടിയുടെ ദേശീയ തല പ്രതിരോധ നടപടികൾ സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി പരിഗണിച്ച നയരേഖ വീണ്ടും പരിശോധിച്ച ശേഷം സംസ്ഥാന ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |