തിരുവനന്തപുരം: ദുരന്ത നിവാരണ പ്രവർത്തനത്തിൽ ഏർപ്പെടുന്ന താലൂക്ക്/ വില്ലേജ് ഓഫീസ് ജീവനക്കാർക്ക് റെയിൻകോട്ടും ബൂട്ടുകളും അടക്കമുള്ള സുരക്ഷാസംവിധാനങ്ങൾ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് കമ്മിഷണർ ദുരന്ത നിവാരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകി. ദുരന്തസമയങ്ങളിൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് ഇത്തരം സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി ദുരന്ത നിവാരണ അതോറിറ്റിക്ക് കത്ത് നൽകിയത് ഒക്ടോബർ 15ന് 'കേരള കൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.
പ്രകൃതിക്ഷോഭ മേഖലകളിലും ദുരന്തനിവാരണരംഗത്തും ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക് കുട, റെയിൻകോട്ട്, പ്രത്യേക ബൂട്ട്, ഹെൽമെറ്റ്, ടോർച്ച് തുടങ്ങിയവ ലഭ്യമാക്കണമെന്നതായിരുന്നു മന്ത്രിയുടെ നിർദ്ദേശം. കെ.എസ്.ഡി.എം.എയുടെ ഫണ്ടാണ് ഇതിന് വിനിയോഗിക്കുക. മുമ്പ് എറണാകുളം, ആലപ്പുഴ ജില്ലകളിൽ മഴക്കെടുതി സമയത്ത് കുടയും റെയിൻകോട്ടും ടോർച്ചും അടക്കം നൽകിയിരുന്നു.
പല വലിപ്പത്തിലുള്ള ബൂട്ടുകൾ വേണ്ടതിനാലും അവ പങ്കിടുന്നതിൽ ആരോഗ്യ-ശുചിത്വപരമായ ആശങ്കകൾ ഉള്ളതിനാലും പൊതുവായി ഇവ വാങ്ങുന്നതിൽ വിയോജിപ്പുണ്ട്. ഉപകരണങ്ങൾക്ക് പുറമെ വൈൻഡിംഗ് റേഡിയോയും (ലഘു വാർത്താവിനിമയ സംവിധാനം), ലൈഫ് സ്ട്രോയും (ചെറിയ ജലശുദ്ധീകരണ സംവിധാനം) കൂടി നൽകണമെന്നും നിർദ്ദേശിക്കുന്നു. ഓരോ താലൂക്കിനും നാലും വില്ലേജിന് രണ്ട് സെറ്റും ഉപകരണങ്ങൾ വീതവും നൽകാനാണ് ശുപാർശ.
സുരക്ഷാ ഉപകരണങ്ങളുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ദുരന്തനിവാരണ കമ്മിഷണർ ചെയർമാനും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി കൺവീനറും ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിന്റെ ഒരു പ്രതിനിധി, ലാൻഡ് റവന്യു കമ്മിഷണറുടെ ഒരു പ്രതിനിധി എന്നിവർ അംഗങ്ങളായും സമിതി രൂപീകരിക്കാനും നിർദ്ദേശമുണ്ട്. ഓപ്പൺ ടെൻഡർ വഴി ലാൻഡ് റവന്യുകമ്മിഷണർ ആണ് ഉപകരണങ്ങൾ വാങ്ങേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |