മലപ്പുറം: സംസ്ഥാനത്ത് വീണ്ടും എൻഐഎ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് മലപ്പുറത്താണ് എൻഐഎ റെയ്ഡ് നടത്തിയത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്‍റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ്ലമിന്‍റെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ഒരേ സമയംതന്നെ ഇയാളുടെ തറവാട്ട് വീട്ടിലും ഉടമസ്ഥതയിലുള്ല ട്രാവൽസിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഹവാല ഇടപാടുകൾ അടക്കമുള്ള പ്രവർത്തനങ്ങളുടെ തെളിവ് ശേഖരണത്തിനായാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ അടക്കം പിടിച്ചെടുത്തതായാണ് വിവരം. റെയ്ഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
പോപ്പുലർ ഫ്രണ്ട് സെപ്തംബർ 23ന് നടത്തിയ വിവാദ ഹർത്താലിനിടയിലുണ്ടായ ആക്രമണ സംഭവങ്ങളിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസുകൾ കോടതി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് റെയ്ഡ് നടന്നത്. അതേ സമയം വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തിലൊളിപ്പിച്ച് സിം കാർഡ് എത്തിക്കാനും ശ്രമം നടന്നിരുന്നു.. ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനുവേണ്ടി കുടുംബാംഗങ്ങളാണ് സിം കാർഡ് എത്തിച്ചുനൽകിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |